ന്യൂദൽഹി: ഗുഡ്ഗാവിലെ റയാന് സ്കൂളില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്നന് ഠാക്കൂർ വധക്കേസിൽ പോലീസുകാർ തെളിവുകളിൽ വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന് സിബിഐ. ഹരിയാന പോലീസിലെ നാല് പോലീസുകാർ വധക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളിൽ തിരിമറി നടത്തുകയും വേണ്ടത്ര പരിശോധന നടത്തിയില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്.
പ്രദ്യുമന്റെ കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങളിൽ ആദ്യ ആരോപണ വിധേയനായ സ്കൂൾ ബസ് കണ്ടക്ടർക്ക് പുറമെ യഥാർത്ഥ കൊലപാതകിയായ പ്ലസ് വൺ വിദ്യാർത്ഥിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. എന്നാൽ പോലീസ് വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്യാതെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ കൊലപാതകിയായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
അശോക് കുമാർ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തുന്നതിനിടയിൽ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഹരിയാന പോലീസിന്റെ ഭാഷ്യം. എന്നാൽ സിബിഐ കേസ് ഏറ്റെടുത്ത് വ്യക്തമായി നടത്തിയ അന്വേഷണത്തിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് യഥാർത്ഥ കൊലപാതകി എന്ന് തെളിയുകയായിരുന്നു. സ്കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിനാണ് പ്രദ്യുമൻനെ കൊലപ്പെടുത്തിയതെന്ന് പ്ലസ് വൺ വിദ്യാർത്ഥി മൊഴി നൽകുകയും ചെയ്തു.
അതേ സമയം ബസ് കണ്ടക്ടറായ് അശോക് കുമാറിനെ മൃഗീയ പീഡനങ്ങളിലൂടെയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്നും ആരോപണങ്ങളുണ്ട്. കണ്ട്ക്ടറെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് പോലീസ് കേസ് വേഗത്തിൽ തീർക്കുവാനാണ് ശ്രമിച്ചിരുന്നതെന്നും അശോക് കുമാറിന്റെ ബന്ധുക്കൾ ആരോപിച്ചു. അറസ്റ്റിലായ പ്ലസ് വൺ വിദ്യാർത്ഥി ഫരീദാബാദിലെ ജുവൈനൽ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: