തിരുവനന്തപുരം: സംഘാടനത്തിനും വ്യവസ്ഥയ്ക്കും മാതൃക സൃഷ്ടിച്ച് എബിവിപിയുടെ മഹാറാലി കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം അയവിറക്കുന്നത് രണ്ടരവര്‍ഷം മുമ്പു നടന്ന ഒരു പ്രക്ഷോഭം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സോളാര്‍ സമരം. എബിവിപിയുടെ മഹാറാലിയില്‍ ഒരുലക്ഷം പേര് ദിവസങ്ങളോളം തലസ്ഥാനത്ത് തങ്ങി പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയപ്പോഴും നഗരത്തിന് യാതൊരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല. എന്നാല്‍ സോളാര്‍ രാപ്പകല്‍ സമരത്തിന് എത്തിയ കാല്‍ലക്ഷം പേര് നഗരത്തെ മലിനമാക്കി അസ്വസ്ഥതപ്പെടുത്തി വിവാദം സൃഷ്ടിച്ചു. സമരത്തിനെത്തിയവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുപോലും സൗകര്യങ്ങള്‍ ഒരുക്കാതായതോടെ സമരം അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ബന്ധിതരായി. അങ്ങനെ അനിശ്ചിതകാല നിരാഹാരസമരം ഒന്നര ദിവസം കൊണ്ട് അവസാനിപ്പിച്ച് സിപിഎമ്മിന് പൊടിയും തട്ടി മടങ്ങേണ്ടി വന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എബിവിപിയുടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെത്തിച്ച് നഗരത്തിലെ സ്വയംസേവകരുടെ വീടുകളില്‍ താമസിപ്പിച്ചു. ലക്ഷങ്ങള്‍ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും കഴിഞ്ഞ് യാതൊരു വിവാദവുമില്ലാതെ മടങ്ങി. റാലിക്ക് മുമ്പും ശേഷവും ഗതാഗത കുരുക്കോ അനിഷ്ട സംഭവങ്ങളോ എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
കൃത്യമായ വ്യവസ്ഥകളും അച്ചടക്കവും എബിവിപി കുട്ടികള്‍ നടത്തിയ പരിപാടിയില്‍ ദൃശ്യമായപ്പോള്‍, സമരചരിത്രം രചിച്ച കേഡര്‍പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ സോളാര്‍ സമരം സജ്ജീകരണത്തിലെ അപാകതകൊണ്ട് പാളിപ്പോയിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ മലീമസമാക്കപ്പെട്ട തലസ്ഥാന നഗരം പഴയപടി വരാന്‍ ദിവസങ്ങളെടുത്തു.
അതും നഗരസഭാ പ്രവര്‍ത്തകരുടെ ദിവസങ്ങളുടെ ശ്രമഫലമായി. എബിവിപിയുടെ റാലിക്കും പൊതുസമ്മേളനത്തിനും ശേഷം പ്രവര്‍ത്തകര്‍ തന്നെ സ്വച്ഛ് ഭാരത് നടപ്പാക്കി മാതൃകയുമായി. എബിവിപിയുടെ കുട്ടികള്‍ക്കുള്ള കാര്യപ്രാപ്തി പോലും മുതിര്‍ന്ന രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കില്ലെന്ന തിരിച്ചറിവാണ് ഇവിടെ വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: