മനില: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കേവലം ഉഭയകക്ഷി സഹകരണത്തിനപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യാ ഭൂഖണ്ഡത്തിന്റെ ഭാവിക്കായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ഫിലിപ്പിന്‍സില്‍ ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണെന്ന് മോദി വ്യക്തമാക്കിയത്.
ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയുടേയും അമേരിക്കയുടേയും താത്പ്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. അമേരിക്കയുടേയും മറ്റു ലോക രാജ്യങ്ങളുടേയും പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് ഇന്ത്യയുടെ സമീപകാല വളര്‍ച്ചയെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ ആസിയാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് മോദി നന്ദി പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ നിന്ന് നിരവധി നല്ല വാര്‍ത്തകളും ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്ത്യ, അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പസഫിക് മേഖലയില്‍ രൂപീകരിച്ച സഖ്യത്തിന്റെ തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കും ആസിയാന്‍ ഉച്ചകോടി വേദിയായി. വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് മുന്നേറാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചിട്ടുണ്ട്. തെക്കന്‍ ചൈനാ കടലിലെ പ്രശ്നങ്ങളും പസഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം ഒറ്റക്കെട്ടായി നേരിടുന്നതിനും ഇന്ത്യ- അമേരിക്ക രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്നും അത് ഇന്ത്യയുടേതാക്കിത്തീര്ക്കേണ്ടത് ആഗോള ഇന്ത്യന്‍ സമൂഹത്തിന്റെ കൂടി കര്‍ത്തവ്യമാണെന്നും മനിലയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി പറഞ്ഞു. ലോകത്തിന്റെ സമാധാന വാഹകരായ ഇന്ത്യയാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് ഏറ്റവുമധികം സഹായങ്ങള്‍ നല്‍കുന്നത്. മഹാത്മാഗാന്ധിയുടെ മണ്ണായ ഇന്ത്യയില്‍ സമാധാനം സംസ്ക്കാരത്തിന്റെ കൂടി ഭാഗമാണെന്നും മോദി പറഞ്ഞു. ഫിലിപ്പിന്‍സിലെ ലോസ് ബാനോസിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ മോദി നെല്‍കൃഷിയിടം തയ്യാറാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: