റേഷന്‍ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ അത് നിര്‍ത്തലാക്കുമെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് ഒട്ടനവധി പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ കഴിഞ്ഞമാസം റേഷന്‍ ഷോപ്പിലെത്തി തങ്ങളുടെ റേഷന്‍ കൈപ്പറ്റി. ആറംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ഒരു കിലോഗ്രാം പച്ചരി, ഒരു കിലോഗ്രാം ഗോതമ്പ്, 500 ഗ്രാം മണ്ണെണ്ണ, രണ്ട് കിലോ ആട്ടപ്പൊടി പാക്കറ്റ് എന്നിവയാണ് വിതരണം ചെയ്തത്. യഥാര്‍ത്ഥത്തില്‍ ബിപിഎല്‍ വിഭാഗത്തില്പ്പെടേണ്ടവരും, നിര്‍ഭാഗ്യവശാല്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ലഭിക്കുന്നത് ഈ റേഷന്‍ വിഹിതമാണ്.
പൊതുവിപണിയില്‍ അനിയന്ത്രിതമായി വിലക്കയറ്റം അനുഭവപ്പെടുന്ന ഇക്കാലത്ത് ഒരു വലിയ വിഭാഗം ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരായിത്തീരുകയാണ്. ഭക്ഷ്യധാന്യ വിതരണത്തില്‍ പിന്നാക്ക വിഭാഗക്കാരും, പൊതുവിഭാഗക്കാരും തമ്മിലുള്ള അന്തരം അമ്പരപ്പിക്കുന്നതാണ്. മുന്‍പ് കോഴി റേഷനാണെന്ന് മുദ്രാവാക്യം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ഉറുമ്പ് റേഷന്‍ എന്ന് പറഞ്ഞാണ് മുദ്രാവാക്യം വിളിക്കേണ്ടത്. ഒരു ക്ഷേമ രാഷ്ട്രത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഇത്ര വലിയ അന്തരം സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതാണ്.
നേരത്തെ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന മിനിമം പെന്‍ഷന്‍കാര്‍, എക്സ് ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ തുടങ്ങിയ സര്‍വീസ്/കുടുംബ പെന്‍ഷന്‍കാരെ നിര്‍ബന്ധിപ്പിച്ച് പൊതുവിഭാഗക്കാരാക്കി മാറ്റി. തങ്ങള്‍ക്ക് തുടര്‍ന്ന് പെന്ഷന് ലഭിക്കണമെങ്കില്‍ പൊതുവിഭാഗമാക്കി മാറ്റണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനത്താലായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഈ വിഭാഗക്കാര്‍ക്ക് ബിപിഎല്‍ ആനുകൂല്യം നല്‍കുമെന്നാണ് പത്രവാര്‍ത്ത. പൊതുവിഭാഗത്തില്‍ വന്ന ഇവര്‍ വീണ്ടും കാര്‍ഡ് മാറ്റാന്‍ കടമ്പകള്‍ ഏറെ കടക്കണം. നേരത്തെ ഈ വിഭാഗക്കാരൊഴികെയുള്ളവരെ പൊതുവിഭാഗക്കാരാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചാല്‍ മതിയായിരുന്നു.
എ.വേലായുധന്,
ചേളത്തൂര്‍, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: