ആലപ്പുഴ: ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി ആലപ്പുഴയെ മൂന്ന് വര്‍ഷം കൊണ്ട് പൈതൃക നഗരമായി മാറ്റുമെന്നും ഇതിനായി 1,768 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രിമാരായ തോമസ് ഐസക്ക്, ജി. സുധാകരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കിഫ്ബിയില്‍ നിന്നാണ് ഇതിന് പണം കണ്ടെത്തുക. ആലപ്പുഴ നഗരത്തിന് പുറമെ, പുന്നപ്ര, ആര്യാട് പഞ്ചായത്തുകളെയും സമീപ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പൈതൃക നഗരപദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും അവര്‍ അറിയിച്ചു. ആലപ്പുഴ മൊബിലിറ്റി ഹബ്ബ്, കനാല്‍ നവീകരണം, ആലപ്പുഴ ടൂറിസം ഹെറിട്ടേജ്, മ്യൂസിയങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ബീച്ച് മറീന തുടങ്ങിയ പദ്ധതികളടങ്ങുന്നതാണ് പൈതൃക നഗരപദ്ധതി.
മൊബിലിറ്റി ഹബ്ബ്
പൈതൃക നഗരപദ്ധതിയില്‍ ഏറ്റവും ആകര്‍ഷകമായത് മൊബിലിറ്റി ഹബ്ബാണ്. ആധുനിക ബസ് ടെര്‍മിനല്‍, ബോട്ട് ടെര്‍മിനല്‍, ഡോക്ക്, റെയില്‍, റോഡ് കണക്ടിവിറ്റി, വാടക്കനാലില്‍ ബസ് സ്റ്റാന്റിന് സമീപത്ത് പുതിയ പാലം, മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സൗകര്യം, സിറ്റി ഫ്ളൈ ഓവര്‍, റിക്രിയേഷന്‍ കേന്ദ്രം എന്നിവ അടങ്ങുന്ന അത്യാധുനിക മൊബിലിറ്റി ഹബ്ബ് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.ഇതിനായി 400 കോടി രൂപയാണ് മതിപ്പ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ ശവക്കോട്ടപ്പാലം വരെ വാടക്കനാലിനോട് ചേര്‍ന്ന് ഫ്ളൈ ഓവര്‍ നിര്‍മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കനാല്‍ നവീകരണം
ആലപ്പുഴയിലെ പത്ത് പ്രധാന കനാലുകളും നാല്‍പ്പത് കിലോമീറ്റര്‍ നീളമുള്ള ഇടത്തോടുകളും ചെളി നീക്കി, ഉപ്പുവെള്ളം കയറ്റി സൗന്ദര്യവത്കരിക്കും. കനാല്‍ തീരങ്ങളില്‍ നടപ്പാതകള്‍ സജ്ജീകരിച്ച് ഇവിടങ്ങളിലൂടെ വിനോദസഞ്ചാരികള്‍ക്ക് നടക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കും.വാടക്കനാലിന് കുറുകെയുള്ള കോടതിപ്പാലം രണ്ട് തട്ടുകളായി നാല് പാലങ്ങളായി നിര്‍മിക്കും. കനാലുകള്‍ ഈ വേനല്‍കാലത്ത് തന്നെ വെള്ളം മുഴുവന്‍ വറ്റിച്ച്, ചെളി നീക്കം ചെയ്യും.കനാല്‍ നവീകരണ പദ്ധതികള്‍ക്കായി 150 കോടി രൂപ ചെലവഴിക്കും.
ആലപ്പുഴ ടൂറിസം ഹെറിട്ടേജ്
പുനരുജ്ജീവിപ്പിക്കപ്പെടുന്ന കനാലുകളുടെ ഇരുകരകളിലും ആലപ്പുഴയുടെ പാരമ്പര്യം വിളിച്ചോതുന്ന മ്യൂസിയ ശൃംഖല പടുത്തുയര്‍ത്തും. ഗാന്ധി മ്യൂസിയം, തോമസ് നോര്ട്ടന് മ്യൂസിയം, കയര്‍വ്യവസായ മ്യൂസിയം, ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം, ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പാരമ്പര്യം വിളിച്ചോതുന്ന മ്യൂസിയങ്ങള്‍, കന്നിട്ട വ്യവസായ മ്യൂസിയം, തുടങ്ങി പട്ടണത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന മ്യൂസിയങ്ങളുടെ ശൃംഖലയാണ് കനാല്‍ കരകളില്‍ പടുത്തുയര്‍ത്തുക. ഇതില്‍ കയര്‍ വ്യവസായ മ്യൂസിയവും ഗുജറാത്തി മ്യൂസിയവും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ആരോഗ്യകേരളം ഐശ്വര്യ കേരളം
ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ എല്ലാ സൂപ്പര്‍സ്പെഷ്യാലിറ്റികളും ആരംഭിക്കും.ജനറല്ആശുപത്രിയില്യിലും ചെട്ടികാട് ആശുപത്രിയിലും ആധുനിക ചികിത്സാ സൗകര്യങ്ങള്‍, പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
കടല്പാലവും മറീനയും
സമഗ്രപശ്ചാത്തല സൗകര്യ വികസന പദ്ധതിയില്‍ പെടുത്തി ആലപ്പുഴ തുറമുഖത്തെ പഴയ കടല്‍പാലത്തിനോട് ചേര്‍ന്ന് പുതിയ കടല്‍പ്പാലം നിര്‍മിക്കും.പഴയ പാലത്തിന്റെ തൂണുകള്‍ നിലനിര്‍ത്തി തന്നെയാകും പുതിയപാലം നിര്‍മിക്കുക. പാലത്തിന്റെ അറ്റത്തായി റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കും. മറീന പദ്ധതിയും ഇതോടനുബന്ധിച്ച് നടപ്പാക്കും.
വിപുലമായ കല്ച്ചറല് കോംപ്ലക്സ്, പുതിയ കുടിവെള്ള വിതരണ ശൃംഖല, ആധുനിക ബസ് ടെര്‍മിനല്‍, നഗരത്തിന്റെ സമഗ്ര നവീകരണ പാക്കേജില്‍ പെടുത്തിയുള്ള വിവിധ പദ്ധതികളും അവയ്ക്കായി ചെലവഴിക്കുന്ന തുകയും ചുവടെ. നഗരറോഡ് വികസന പരിപാടി(268.34 കോടി), കിഫ്ബി പശ്ചാത്തല സൗകര്യവികസന പദ്ധതി(300 കോടി), ദേശീയപാത വികസനം(225 കോടി), കുടിവെള്ള വിതരണ ശൃംഖല(125 കോടി), ഇന്‍ഡോര്‍ സ്റ്റേഡിയം, കള്‍ച്ചറല്‍ കോംപ്ലക്സ്(100 കോടി), കനാല്‍ നവീകരണം(400 കോടി), മൊബിലിറ്റി ഹബ്ബ്(200 കോടി), ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി(200 കോടി).പാക്കേജിനായി മൊത്തം ചെലവഴിക്കുന്നത് 1768.34 കോടി രൂപയാണ്. നഗരറോഡ് വികസന പരിപാടി പ്രകാരം നഗരത്തിലെ 24 ഇടനാഴി റോഡുകള്‍ പുനരുദ്ധരിക്കും. മുപ്പാലവും അനുബന്ധ റോഡുകളും പുനര്‍നിര്‍മിക്കും.മുപ്പാലത്തിനോട് ചേര്‍ന്ന് ഒരു പാലം കൂടി പുതിയതായി പണികഴിപ്പിക്കും.16.34കോടിയാണ് ഇതിന്റെ അടങ്കല്‍.
മുനിസിപ്പല്‍ കണ്വന്ഷന് സെന്റര്‍
ആലപ്പുഴ നഗരസഭയുടെ ശതാബ്ദിയോടനുബന്ധിച്ച് നിലവിലെ നഗരസഭാ ടൗണ്‍ഹാള്‍ നിലകൊള്ളുന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ വിശാലമായ കണ്വന്ഷന് സെന്റര്‍ സ്ഥാപിക്കാന്‍ നഗരസഭ ആഗ്രഹിക്കുന്നതായും പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹായവുമുണ്ടാകുമെന്ന് നഗരസഭാ ചെയര്മാന് തോമസ് ജോസഫ് അറിയിച്ചു.വികസന വിഷയങ്ങളില്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നും സര്‍ക്കാരിന്റെ നഗരപൈതൃക പദ്ധതി വിജയിപ്പിക്കാന്‍ നഗരസഭ പൂര്‍ണ പിന്തുണ നല്‍കുമെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: