പഴയങ്ങാടി: അന്തര്‍ സംസ്ഥാന മാല മോഷ്ടാക്കള്‍ ആലക്കോട് പിടിയിലായി. ഉദയഗിരി ലഡാക്കില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പഴയങ്ങാടി എസ്ഐ പി.ബി.സജീവും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലെ ഏറ്റവും പ്രമുഖരായ മാലമോഷ്ടാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ് പിടിയിലായവര്‍. ഉദയഗിരി ലഡാക്കില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാമന്തളി സ്വദേശി യദുകൃഷ്ണന് (26), തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി മുബാറക്ക് (25) എന്നിവരെയാണ് പിടികൂടിയത്.
കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിരവധി മാലമോഷണം നടത്തിയ ഇവര്‍ ക്രിമനല്സ്വഭാവമുള്ള സംഘമാണ്. മാലപൊട്ടിച്ചെടുക്കുന്നതിനെ ചെറുക്കുന്നവരെ മാരകമായി ആക്രമിക്കുക പതിവാണ്. നേരത്തെ കാര്‍ത്തികപുരം ടൗണില്‍ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു യദുകൃഷ്ണനും സംഘവും താമസിച്ചിരുന്നത്.
അവിടെ സമീപവാസികളുമായി പ്രശ്നമായതിനെ തുടര്‍ന്ന് ലഡാക്കില്‍ വീട് വാടകക്കെടുത്ത് താമസം മാറ്റുകയായിരുന്നു. ഈ വീട്ടില്‍ യദുകൃഷ്ണന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും സഹോദരന് മിഥുന് കൃഷ്ണയുമാണ് താമസിക്കുന്നത്. ഇവര്‍ക്കൊപ്പമാണ് മുബാറക്കും താസമിച്ചുവരുന്നത്.
ക്രിമിനല്‍ കേസുകളില്‍ ജയിലില്‍ കഴിയവയെയാണ് ഇരുവരും പരിചയപ്പെട്ടത്. പുറത്തിറങ്ങിയ ഇരുവരും ചേര്‍ന്ന് ഒരുമാസം മുമ്പ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച് അതില്‍ മാല മോഷണത്തിനിറങ്ങുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 11ന് കാട്ടാപറമ്പ് കുരുടിക്കൊല്ലിയില് വാഴക്കപ്പാറ ജേക്കബിന്റെ ഭാര്യ മേരി(60)യുടെ കഴുത്തില്‍നിന്ന് രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്തത് ഇവരായിരുന്നു. രാവിലെ 5.40ന് കാട്ടാപറമ്പ് പള്ളിയിലേക്ക് പോകുമ്പോഴാണ് മാല പൊട്ടിച്ചത്. ഇതേ ദിവസം തന്നെ ആലക്കോട് ക്ഷീരവികസന വകുപ്പില്‍ ജീവനക്കാരിയായ കാരിക്കാട്ടില്‍ ദീപയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്ന അവര്‍ അടുത്ത പറമ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഒക്ടോബര്‍ 28ന് വായാട്ടുപറമ്പ് തൂവക്കുന്നില്‍ പാലേക്കുന്നേല്‍ തുളസീഭായി (48)യുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. തൂവകുന്നില് അംഗന്‍വാടി ഹെല്‍പ്പറായ തുളസീഭായി ജോലി കഴിഞ്ഞ് വൈകുന്നേരം 3.45ഓടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്തത്.
ഇക്കഴിഞ്ഞ 6 ന് നീലേശ്വരത്ത് അധ്യാപികയുടെ മാല പൊട്ടിച്ചെടുത്തതും 7ന് എരിപുരം ഗസ്റ്റ്ഹൗസിന് സമീപം അതിയടം വീരന്‍ചിറയിലെ സുമതിയുടെ രണ്ടരപവന്റെ താലിമാല പൊട്ടിച്ചതും ഈ സംഘമായിരുന്നു. എരിപുരത്ത് നിന്ന് പിടിച്ചെടുത്ത മാല പയ്യന്നൂരിലെ ഒരു ജ്വല്ലറിയിലാണ് വിറ്റത്. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഓരോ കവര്‍ച്ചക്ക് ശേഷവും ഗുരുവായൂര്‍, എറണാകുളം, മംഗലാപുരം എന്നീ സ്ഥലങ്ങളിലേക്കാണ് ഇരുവരും പോകാറുള്ളത്. മയക്കുഗുളിക വാങ്ങിക്കാനാണ് സ്വര്‍ണ്ണം വിറ്റ പണം പ്രധാനമായും ഉപയോഗിക്കാറുള്ളത്. ഇതോടൊപ്പം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവഴിക്കും.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗാപാല്‍, എസ്ഐ പി.കെ.സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് യദുകൃഷ്ണനും മുബാറക്കും കുടുങ്ങിയത്. ക്രൈംസ് ക്വാഡിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബിര്‍, രമേശന്, ഷാജിമോന്‍ (തളിപ്പറമ്പ്), മനോജ്, സജീവന് (പഴയങ്ങാടി) എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: