കോട്ടയം: ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ തിരുനക്കര മഹാദേവ ക്ഷേത്രം തയ്യാറെടുത്തു. ഈ മണ്ഡലക്കാലത്ത് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കും. ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് രഹിതവും മാലിന്യ രഹിതവുമായി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാന ഇടത്താവളങ്ങളിലൊന്നായ തിരുനക്കരയില്‍ അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കാനും വിശ്രമിക്കാനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.
ക്ഷേത്ര മൈതാനത്തെ ശിവശക്തി ഓഡിറ്റോറിയത്തില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം.ശാസ്താവിന്റെ നടയില്‍ കെട്ട് നിറയ്ക്കാനുള്ള സൗകര്യം ഉണ്ടാകും. മൈതാനത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം.24 മണിക്കൂറും പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും.ദേവസ്വം ക്ഷേത്രോപദേശക സമിതി , അയ്യപ്പസേവാസംഘം, സേവാഭാരതി എന്നിവയുടെ സന്നദ്ധ പ്രവര്്ത്തകരുടെ സേവനം എപ്പോഴുമുണ്ടാകും.
ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ചുക്കുവെള്ള വിതരണവും അത്താഴകഞ്ഞി വിതരണവും നടത്തും. ജലഅതോറിട്ടിയുടെ നേതൃത്വത്തില്‍ 5,000 ലിറ്ററിന്റെ വെള്ള ടാങ്ക് സ്ഥാപിക്കുന്നുണ്ട്.ക്ഷേത്രക്കുളത്തിന് സമീപം 26 സ്ഥിരം ശൗചാലയമുണ്ട്.
അതേ സമയം ക്ഷേത്രത്തിലേക്കുള്ള വഴികളില്‍ മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ നടപടി എടുത്തിട്ടില്ല. ക്ഷേത്ര പരിസരത്തും ഗോപുരവഴികളിലും മാലിന്യം സ്ഥിരം കാഴ്ചയാണ്. സുരക്ഷ ഉറപ്പ് വരുത്താന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: