ഗുരുവായൂര്‍: സിപിഎം-ജിഹാദി കൂട്ടുകെട്ട് വെട്ടിക്കൊന്ന ബിജെപി പ്രവര്ത്തകന് നെന്മിനി കടവള്ളി ചില്ലരിക്കല്‍ ആനന്ദന് (28) ആയിരങ്ങളുടെ അന്ത്യാഞ്ജലി.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ചൂണ്ടല്‍ സെന്ററില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ ആയിരക്കണക്കിനു പേര് അണിനിരന്നു. ഒന്നര മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനു വച്ച ശേഷം വീടിനകത്തേക്ക് കൊണ്ടുപോയി അമ്മ അംബികയെ കാണിച്ചു.
അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം ചെറുതുരുത്തി പള്ളം പുണ്യതീരത്ത് സംസ്കരിച്ചു.
നെന്മിനി ബാലരാമ ക്ഷേത്രത്തിനടുത്ത് കടവള്ളി കോളനിയില്‍ പരേതനായ ചില്ലരിക്കല്‍ ശശിയുടെയും അംബികയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് ആനന്ദന്. അനിയന് അഭിഷേക് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആനന്ദനും കൂട്ടുകാരന് വിഷ്ണുവും ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ കാറില്‍ വന്ന അക്രമികള്‍ ഇടിച്ചു വീഴ്ത്തി വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംസ്ഥാന ധര്‍മ്മ ജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത സേവാപ്രമുഖ് വിനോദ്, സംഭാഗ് കാര്യവാഹ് സി.കെ. രാധാക്യഷ്ണന്, വിഭാഗ് പ്രചാരക് കെ.എസ്. അനീഷ്, വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, സംസ്ഥാന സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ നേതാക്കളായ ജസ്റ്റിന് ജേക്കബ്, അഡ്വ.കെ.കെ. അനീഷ് കുമാര്‍, മണ്ഡലം പ്രസിഡന്റ് കെ.ആര്. അനീഷ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ഇനി ഞങ്ങളെന്തിന്? ഞങ്ങളേയും കൊന്നേക്കൂ…
ഗുരുവായൂര്‍: ഞങ്ങള്‍ മൂന്നും ഒന്നാണ് , ഞങ്ങളിലൊന്നിന്റെ ജീവനെടുത്തിട്ട് എന്തിന് ഞങ്ങളെ ബാക്കി വെച്ചു… ചോദിക്കുന്നത് ഗുരുവായൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ആനന്ദിന്റെ അമ്മ അംബിക.
ആനന്ദും അനിയന് അഭിലാഷും പിഞ്ചുകുഞ്ഞുങ്ങളായിരുന്നപ്പോള് അച്ഛന് മരിച്ചതിനെത്തുടര്‍ന്ന് ഒരുപാട് കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്. വിധവയായ ഒരു യുവതിക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കാവുന്ന എല്ലാ പീഡനങ്ങളും ഏറ്റുവാങ്ങിയാണ് ഞാന്‍ മക്കളെ വളര്‍ത്തിയത്. എന്നിട്ട് മോന്റെ അധ്വാനത്തില്‍ നിന്ന് ഒരു തുള്ളിക്കഞ്ഞി സന്തോഷത്തോടെ കുടിക്കാന്‍ എനിക്ക് നീ ഭാഗ്യം തന്നില്ലല്ലോ കൃഷ്ണാ…
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉരല്‍പ്പുരയില്‍ നിവേദ്യങ്ങള്‍ക്കായി നെല്ല് ഇടിക്കുന്ന അംബികയുടെ ഈ വാക്കുകള്‍ എല്ലാവരുടേയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.
ആനന്ദന്റെ ചേതനയറ്റ, ചിരി നിലച്ച മുഖം അവസാനമായി ഒരു നോക്കു കാണാന്‍ കാത്തു നിന്ന കടവള്ളി കോളനി നിവാസികള്‍ക്ക് കണ്ണീരിന്റെ മൂടുപടം കൊണ്ട് കാഴ്ച മറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: