ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായു മലീനീകരണം തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ വീണ്ടും അപകട നിലയിലെത്തി. ഇന്ന് രാവിലെ ദല്‍ഹി നഗരം മഞ്ഞില്‍ മൂടിനില്‍ക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ എ ക്യു ഐ ഇന്‍ഡക്സ് 460 യൂണിറ്റ് എന്ന അപകടകരമായ അളവിലെത്തി നില്‍ക്കുകയാണ്. അനുവദനീയമായ അളവ് 60 പോയൂണിറ്റാണ്.
ഗാസിയാബാദിലാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. അനുവദനീയമായ അളവിനേക്കാള്‍ 33 മടങ്ങ് അധികമാണ് (848 യൂണിറ്റ്) ഗാസിയാബാദിലെ അന്തരീക്ഷ മലിനീകരണം.
പുക മഞ്ഞിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു. എന്നാല്‍, സ്കൂള്‍ അടച്ചിടേണ്ടിവന്ന സാഹചര്യത്തില്‍ ഒരു മാറ്റവും വന്നില്ല. പൊടിയും പുകയും ചേര്‍ന്ന് കലങ്ങിയ വായു ഉള്ളിലേക്കു വലിക്കുമ്പോള്‍ ശ്വാസംമുട്ടല്‍, കണ്ണെരിച്ചില്‍ എന്നിവ അനുഭവപ്പെടുന്നു. തണുപ്പ് കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലെ മലിനകണങ്ങള്‍ വലിച്ചെടുക്കുന്നതുമൂലം ശ്വാസകോശഅസുഖങ്ങള് 30 ശതമാനം വരെ വര്‍ധിച്ചിരിക്കുന്നു.
വൈക്കോല്‍ കത്തിക്കുന്നതില്‍ നിന്നും കര്‍ഷകരെ വിലക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്കി. ഒറ്റ- ഇരട്ട നമ്പര്‍ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തിന്റെ നിബന്ധനകള്‍ സംബന്ധിച്ച് ഹരിത ട്രൈബ്യൂണല്‍ തീര്‍പ്പ് കല്പ്പിക്കട്ടേയെന്നും സുപ്രീം കോടതി പറഞ്ഞു.
പുക മഞ്ഞ് തുടരുകയാണെങ്കില്‍ കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള സാധ്യതയും ദല്‍ഹി സര്‍ക്കാര്‍ തേടുന്നുണ്ട്. എന്നാല്‍, മലിനീകരണനിയന്ത്രണത്തിന് സുസ്ഥിരമായ ആസൂത്രണ പരിപാടികളൊന്നുമില്ല. ഒന്നിനെയും നേരിടാന്‍ മതിയായ ആസൂത്രണമില്ല. അതിനിടയില്‍ പ്രകൃതിയിലേക്ക് കണ്ണയച്ച് കാത്തിരിപ്പാണ് നഗരജനത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: