കൊച്ചി: കായല്‍ കൈയേറ്റത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നടപടി ഗുരുതരമായ കുറ്റമാണെന്നും അയോഗ്യനാക്കേണ്ട ഉത്തമ സാഹചര്യമാണ് നിലവിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി, ആദ്യം ഇക്കാര്യം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വ സംഭവമാണെന്നും കോടതി വിമര്‍ശിച്ചു.
ഒരു വ്യക്തിക്ക് മാത്രമേ സര്‍ക്കാരിനെതിരെ ഹര്‍ജി നല്കാന് സാധിക്കുകയുള്ളൂ. ഹര്‍ജിയുടെ ആദ്യവരിയില്‍ പരാതിക്കാരന് മന്ത്രി എന്ന് പറയുന്നു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ മന്ത്രിയെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് ഹര്‍ജി നല്‍കിയതെന്ന് അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു.
ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കാത്തതില്‍ ആശ്ചര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മന്ത്രി നിഷ്കളങ്കനെങ്കില്‍ അത് തെളിയിക്കേണ്ടത് കളക്ടറുടെ മുന്നിലാണ്. ഭരണഘടനയ്ക്ക് എതിരായ വാദങ്ങളാണ് മന്ത്രി ഉന്നയിക്കുന്നത്. അതിനാല്‍ കോടതിയെ കൂട്ടുപിടിച്ച് മന്ത്രിക്ക് അധികാരത്തില്‍ തുടരാനാകില്ല. മുഖ്യമന്ത്രിയെ മന്ത്രിക്ക് വിശ്വാസമില്ലേയെന്നും കോടതി വിമര്‍ശിച്ചു.
മന്ത്രി നല്കിയതും മന്ത്രിക്കെതിരായതുമായ ഹര്‍ജികളും ഒന്നിച്ചാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖരസമിതി, തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍. മുകുന്ദന് എന്നിവര്‍ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളാണ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഇൗ ഹര്‍ജികള്‍ കഴിഞ്ഞദിവസം പരിഗണിച്ചപ്പോള്‍ നവംബര്‍ 14ലേക്ക് മാറ്റുകയായിരുന്നു.
ചാണ്ടിക്കായി കോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് എം.പിയുമായ വിവേക് തന്‍ഖയാണ്. ഹാജരാകരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് തന്‍ഖ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ സുഹൃത്ത് എന്ന നിലയിലാണ് താന്‍ ഹാജരാകുന്നതെന്നാണ് തന്‍ഖ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: