ചണ്ഡീഗഡ്: ഹിന്ദു സംഘടനാ നേതാവിനെ വധിച്ച കേസിലെ പ്രതിയുടെ ഫേസ്ബുക്ക് പേജില്‍ കുറ്റം സമ്മതിച്ച് പോസ്റ്റ് വന്നത് പഞ്ചാബ് പോലീസിനു നാണക്കേടായി. ഹിന്ദു സംഘര്‍ഷ് സേനയുടെ നേതാവ് വിപിന്‍ ശര്‍മയെ ഒക്ടോബര്‍ മുപ്പതിനു വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി സാരജ് സന്ധുവിന്റെ ഫേസ്ബുക്ക് പേജിലാണ്, താന്‍ തന്നെയാണ് കുറ്റം ചെയ്തത് എന്നു കുറിപ്പു വന്നത്.
സംഭവം നടന്ന ദിവസം മുതല്‍ സന്ധുവിനെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. എന്നാല്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയാണ്. അതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. വിപിന്‍ ശര്‍മയെ സന്ധു വെടിവെച്ചു വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. തന്റെ സുഹൃത്തിന്റെ അച്ഛനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ പ്രതികാരമാണിത്. അതിനു മതപരമായ കാരണങ്ങളില്ല, എന്നാണ് പോസ്റ്റ്.
പഞ്ചാബില്‍ ഹിന്ദു സംഘടനാ നേതാക്കള്‍ തുടര്‍ച്ചയായി കൊലചെയ്യപ്പെട്ടതിനു പിന്നില്‍ ഐഎസ്ഐയുടെ പങ്കുണ്ടെന്ന് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സന്ധുവിന്റെ പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കുമെന്നു പോലീസ് പറഞ്ഞു. മറ്റാരെങ്കിലും സന്ധുവിനു വേണ്ടി പോസ്റ്റിട്ടതാണോ എന്നും പരിശോധിക്കും. കൊലപാതകത്തിനു ശേഷം ഇയാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടതിനു തെളിവുണ്ട്. വിവരങ്ങള്‍ ശേഖരിക്കാന്‍ സന്ധുവിന്റെ അമ്മയെ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: