മലയിന്‍കീഴ്: മാറനല്ലൂരിലെ വൈദ്യുതി ശ്മശാനത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന. ഒരുപിടി മണ്ണ് സ്വന്തമായില്ലാത്തവര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും രണ്ടും മൂന്നും സെന്റില്‍ വീടുവച്ചു ജീവിക്കുന്നവര്‍ക്കും അന്ത്യവിശ്രമം ഒരുക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ മാറനല്ലൂരില്‍ പണികഴിപ്പിച്ച ആത്മനിദ്രാ നിലയം എന്ന വൈദ്യുതി ശ്മശാനമാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭയുടെ തൈക്കാടുള്ള ശാന്തികവാടം മാതൃകയില്‍ രണ്ടുവര്‍ഷം മുമ്പ് മാറനല്ലൂര്‍, മലവിളയില്‍ പണിത രണ്ടുകെട്ടിടങ്ങളും ഇന്ന് ശ്മശാനമൂകതയിലാണ്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് എരുത്താവൂര്‍ ചന്ദ്രന് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ മലവിളയില്‍ വിജനമായ സ്ഥലം നോക്കി പൊതുശ്മശാനത്തിന് അരയേക്കര്‍ ഭൂമി വാങ്ങി. അതിന് അദ്ദേഹം കഠിനമായ പഴി കേട്ടു.
2015 ല്‍ വീണ്ടും പൊതുശ്മശാനത്തിന്റെ ഫയല്‍ പൊടിതട്ടിയെടുത്ത് സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചു. 75 ലക്ഷത്തിനിടയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കിയത്. ഗ്രാമീണമേഖലയില്‍ വൈദ്യുതി ശ്മശാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ നീക്കിവച്ച പ്രത്യേക ഫണ്ടില്‍ നിന്ന് 50 ലക്ഷം അതിവേഗം അനുവദിച്ചു. 25 ലക്ഷം പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് വകയിരുത്തി. ചുവപ്പുനാടകളുടെ കുരുക്കഴിച്ചും വിവിധ വകുപ്പുകളുടെ അനുമതി പത്രം നേടിയെടുത്തും യുദ്ധകാലാടിസ്ഥാനത്തില്‍ ഇ-ടെന്‍ഡര്‍ പൂര്‍ത്തിയാക്കി കെട്ടിടനിര്‍മാണം ആരംഭിച്ചു. ഇതിനിടെ കാലാവധി പൂര്‍ത്തിയാക്കി ഭരണസമിതി പിരിച്ചുവിട്ടു.
പുതുതായി വന്ന ബിജെപി ഭരണസമിതി ശ്മശാനവിഷയത്തില്‍ പ്രത്യേക താത്പര്യം കാണിച്ചു. കെട്ടിടം പണിയും അടിസ്ഥാന സൗകര്യങ്ങളും ദ്രുതഗതിയില്‍ ഒരുക്കി. ശ്മശാനം യാഥാര്‍ഥ്യത്തിന്റെ വക്കിലെത്തിയപ്പോഴാണ് ഇടതുവലത് മുന്നണികള്‍ പഞ്ചായത്ത് ഭരണം അട്ടിമറിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ ശ്മശാനത്തിന്റെ കാര്യം മെല്ലെപ്പോക്കായി. വൈദ്യുതിവകുപ്പ് ശ്മശാനത്തിലേക്ക് ആവശ്യമായ അളവില്‍ വൈദ്യുതി എത്തിക്കാന്‍ ശക്തികൂടിയ ട്രാന്‍സ്ഫോര്‍മര്‍ കെട്ടിടത്തിന് തൊട്ടരികില്‍ സ്ഥാപിച്ചു. എന്നാല്‍, പഞ്ചായത്തുവക കെട്ടിടത്തിന് അവര്‍ തന്നെ നമ്പറിടാന്‍ കാണിച്ച അനാസ്ഥമൂലം കണക്ഷന് നല്‍കാനായില്ല. മലയോര, ഗ്രാമീണ മേഖലയിലെ സാധാരണക്കാരന് ഏറെ ആശ്വാസമാകുമായിരുന്നതും പഞ്ചായത്തിന്റെ റവന്യു വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സ്വപ്നപദ്ധതിയാണ് അവഗണയുടെ ഉത്തമോദാഹരണമായി കാടുകയറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: