ആലപ്പുഴ: ആര് ബ്ളോക്കിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പദ്ധതി നടത്തിപ്പിലെ വീഴ്ചയെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട 1,450 ഏക്കറുള്ള ആര് ബ്ളോക്കില്‍ 31 വീടുകളാണുള്ളത്. കെട്ടികിടക്കുന്ന വെള്ളം വറ്റിക്കുന്നതിനായി 21 മോട്ടോറുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. എന്നാല്‍ കാലാകാലങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ഈ മോട്ടോറുകള്‍ പലതും പ്രവര്‍ത്തനരഹിതമായി.
ഇതിനാല്‍ 2014ല്‍ ആര് ബ്ളോക്ക് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. അന്ന് ആര് ബ്ളോക്കിന്റെ അവസ്ഥ മനസ്സിലാക്കി കളക്ടര്‍ എന്‍. പത്മകുമാര്‍ കുട്ടനാട് പാക്കേജിലും ആര്‍കെവൈ പദ്ധതിയിലുമായി ആര് ബ്ളോക്കിന്റെ വികസനത്തിനായി 16 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് അനുവദിച്ചു.
എന്നാല്‍ അനുവദിച്ച പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നാണ് മാസങ്ങളായി ഇവിടം വെള്ളത്തില്‍ മുങ്ങാന്‍ കാരണമായത്. ഇവിടെ സ്ഥാപിച്ച 60 വര്‍ഷം പഴക്കമുള്ള പമ്പില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആര് ബ്ളോക്കിലേക്ക് അനുവദിച്ച കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ട്. കുട്ടനാട് പാക്കേജില്‍ ആറുകോടി 73 ലക്ഷം രൂപയും ആര്‍കെവിവൈ പദ്ധതിയില്‍ 10,42,80,118 രൂപയുമാണ് വിവിധ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചത്.
ആര് ബ്ളോക്കിന്റെ പുറംബണ്ട് 11 കിലോമീറ്റര്‍ നീളം മൂന്നുമീറ്റര്‍ വീതിയില്‍ കട്ടയും ഗ്രാവലും ഉപയോഗിച്ചു ഉയര്‍ത്തുന്നതിന് രണ്ടുകോടി 37 ലക്ഷം രൂപയും നിലവിലെ കല്ലുകെട്ടുകള്‍ പൊളിഞ്ഞഭാഗം കല്ലുകെട്ടുന്നതിന് 68 ലക്ഷവും ആര് ബ്ളോക്കിനെ എട്ടായി ഭാഗിച്ചു പുറത്തെ ജലനിരപ്പിനു സമമായി ഡിവൈഡിങ് ബണ്ടുകള്‍ മൂന്നുമീറ്റര്‍ വീതിയില്‍ നിര്‍മിച്ചു കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനു മൂന്നുകോടി 60 ലക്ഷം രൂപയും അനുവദിച്ചു.
ആര്‍കെവിവൈയില്‍ ഉള്‍പ്പെടുത്തിയത് പഴയതും നിലവിലുള്ളതുമായ മോട്ടോര്‍ പമ്പുകള്‍ മാറ്റി പുതിയ 23 മോട്ടോര്‍പമ്പുകള്‍ വാങ്ങുന്നതിന് 5,29,15,818 രൂപയും നിലവിലുള്ള മോട്ടോര്‍ ചാലുകള്‍ ആഴംകൂട്ടാന്‍ 1,93,39,000 രൂപയും മോട്ടോര്‍ ഷെഡ് മെയിന്റനന്‍സ് ചെയ്യുന്നതിന് 57,75,000, മോട്ടോര്‍തറ ഉയര്‍ത്തി നിര്‍മ്മിക്കുന്നതിന് 75 ലക്ഷവും പുതിയ പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിന് 51 ലക്ഷവുമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പത്തു ശതമാനം പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തീകരിക്കപ്പെട്ടില്ല.
ഇതിനെതിരെ പ്രദേശവാസികള്‍ മുഖ്യമന്ത്രി, കലക്ടര്‍, വിജിലന്‍സിലും പരാതി നല്‍കിയിരിക്കുകയാണ്. പാക്കേജില്‍പെടുത്തിയ കല്ലുകെട്ട് നിര്‍മ്മാണം 70 ശതമാനവും 11 കിലോമീറ്റര്‍ ബണ്ടുനിര്‍മാണം കട്ട ഇറക്കി ബണ്ടുയര്‍ത്തി. മറ്റൊന്നും ചെയ്തിട്ടില്ല. ഇതും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മാസങ്ങളോളം വെള്ളംപൊങ്ങിയ നിലയില്‍ കഴിയുന്ന ഇവിടുത്തെ ആളുകള്‍ക്ക് പകര്‍ച്ചവ്യാധി അടക്കമുള്ള രോഗങ്ങള്‍ പിടിപെട്ട അവസ്ഥയില്‍ വെള്ളം വറ്റിക്കുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: