കണ്ണൂര്‍: ജില്ലയിലെ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമാകുന്നു. ഇത്തരം ടിക്കറ്റുകളുമായി ചെറുകിട ഏജന്റുമാരില്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഘം ഏറിവരികയാണ്. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ടിക്കറ്റാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള വ്യാജ ടിക്കറ്റുകളാണ് പ്രചരിക്കുന്നത്. ഇതുകൂടാതെ നമ്പറില്ലാത്ത ലോട്ടറി ടിക്കറ്റുകളും ഒരേ നമ്പറിലുള്ള ഒന്നിലധികം ടിക്കറ്റുകളും വിപണിയിലിറങ്ങുന്നുണ്ട്. കഴിഞ്ഞദിവസം നറുക്കെടുത്ത 30 രൂപയുടെ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റാണ് നമ്പറില്ലാതെ കണ്ടെത്തിയത്. ചെക്കിക്കുളം സ്വദേശിയായ ജയന് എന്നയാള്‍ക്ക് പ്ലാസയിലെ വി.കെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് നമ്പറില്ലാത്ത ടിക്കറ്റ് ലഭിച്ചത്.
വ്യാജ ടിക്കറ്റുകള്‍ പ്രചരിക്കുന്നതിനെതിരെ ലോട്ടറി വകുപ്പ് ശക്തമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ചെറുകിട ഏജന്റുമാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ടിക്കറ്റുകളിലെ സമ്മാനത്തുകകള്‍ വാങ്ങിച്ചെടുക്കുന്നത്. 2000 രൂപയുടെ സമ്മാനം ലഭിച്ച ടിക്കറ്റ് മാറ്റിയെടുക്കുമ്പോള്‍ 30 രൂപയുടെ പത്ത് ടിക്കറ്റ് വാങ്ങിക്കാമെന്നുള്ള തരത്തിലുള്ള പ്രലോഭനം നല്‍കിയാണ് ഇത്തരം വ്യാജന്മാരെ ചെറുകിട ഏജന്റുമാര്‍ മുഖാന്തിരം മാറ്റിയെടുക്കുന്നത്. ഇത് ചെറുകിട ലോട്ടറി ഏജന്റുമാര്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്. കൂത്തുപറമ്പില്‍ ലോട്ടറി ഏജന്റായ തെക്കന്‍ ശ്രീധരനെ 1000 രൂപ സമ്മാനമുള്ള മൂന്ന് ടിക്കറ്റുകള്‍ നല്കി 700 രൂപയുടെ ടിക്കറ്റ് വാങ്ങിയ ശേഷം ബാക്കി തുകയും വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്. ബൈക്കിലെത്തിയ ഒരാളാണ് സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന വ്യാജേന വ്യാജ ടിക്കറ്റ് ഇയാള്‍ക്ക് നല്കി പണം മാറ്റിയെടുത്തത്. ടിക്കറ്റില്‍ പൂജ്യം എന്ന അക്കം എട്ട് എന്നാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെക്കിക്കുളത്ത ജയനെയും ഇത്തരത്തില്‍ ചിലര്‍ കബളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: