കണ്ണൂര്‍: സ്വയം മഹത്വവല്ക്കരിക്കുന്നുവെന്ന സിപിഎം സംസ്ഥാന സമിതിയുടെ വിമര്‍ശനത്തെ വെല്ലുവിളിച്ച് കൊണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ഇന്നലെ നടന്ന കണ്ണൂര്‍ ഏരിയാ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയുടെ വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് പൂര്‍ണ്ണമായും ജയരാജനെ മഹത്വവല്‍ക്കരിച്ച് കൊണ്ടുള്ള പരിപാടികള്‍ നടന്നത്. സമ്മേളനം നടക്കുന്ന ശിക്ഷക് സദന്റെ പുറത്ത് സിപിമ്മിന്റെ നിരവധി നേതാക്കളുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ കാറല്‍ മാര്‍ക്സ്, ഏംഗല്‍സ്, ഇഎംഎസ്, കൃഷ്ണപ്പിള്ള, എകെജി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ജീവിച്ചിരിക്കുന്ന നേതാക്കളില്‍ പി.ജയരാജന്റെ ഫ്ളക്സ് മാത്രം പ്രദര്‍ശിപ്പിച്ചതാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെയും ഫോട്ടോ പോലും ഒഴിവാക്കിയാണ് പി.ജയരാജന്റെ ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ജയരാജന് പാര്‍ട്ടിക്കും മേലെ വളരാന്‍ ശ്രമിക്കുന്നിവെന്ന ആരോപണം നിലനില്‍ക്കെ തന്നെ ഫ്ളക്സ് പ്രദര്‍ശിപ്പിച്ചത് കൂടുതല്‍ ആരോപണങ്ങള്‍ക്ക് വഴിവെക്കും. പി.ജയരാജന് സമ്പൂര്‍ണ്ണ നിയന്ത്രണമുള്ളതാണ് പാര്‍ട്ടി കണ്ണൂര്‍ ഏറിയാ കമ്മറ്റി.
പി.ജയരാജന് തന്നെയാണ് ഏറിയാ സമ്മേളനം ഉദ്ഘാടനം ചെയ്തതും. പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആരോപണത്തിന് വിധേയനായ ജയരാജനെ വീരപരിവേഷം നല്കി മുദ്രാവാക്യം വിളികളോടെയാണ് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ വരവേറ്റത്. പിണറായിക്കോ കോടിയേരിക്കോ മുദ്രാവാക്യം വിളിക്കുന്നതിനു പകരം ജയരാജന് മാത്രമാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. പതിവ് ആവേശത്തില്‍ സംസാരിച്ച ജയരാജനെ കയ്യടികളോടെയാണ് സമ്മേളന പ്രതിനിധികള്‍ എതിരേറ്റത്. ഉദ്ഘാടനനത്തിന് ശേഷം പ്രവര്‍ത്തകരോടൊപ്പം സെല്‍ഫിയെടുത്തതിന് ശേഷമാണ് ജയരാജന് സമ്മേളന സ്ഥലത്തു നിന്ന് പോയത്. സംസ്ഥാന കമ്മറ്റിയുടെ ആരോപണങ്ങളും പരാമര്‍ശങ്ങളും തന്നെ ബാധിക്കില്ലെന്നും നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്നുമുള്ള സന്ദേശം തന്നെയായിരുന്നു പി.ജയരാജന് ഇന്നലെ കണ്ണൂര്‍ ഏരിയാ കമ്മറ്റിയിലെടുത്ത നിലപാട്. തനിക്കെതിരായ പരാമര്‍ശത്തിന് പിന്നില്‍ ജില്ലയിലെ തന്നെ ഒരുവിഭാഗം നേതാക്കളാണെന്നും താന്‍ പാര്‍ട്ടി വിഭാഗീയതയുടെ ഇരയാണെന്നും കീഴ്ഘടകത്തില്‍ പ്രചരിപ്പിക്കാനാണ് ജയരാജന് നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: