ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് ഈ മാസം 17ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നും സ്ത്രീകളുള്‍പ്പെടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ തൊഴില്‍ മേഖലകളെയും പ്രതിനിധീകരിക്കുന്ന ബിഎംഎസ്സിന്റെ 44 ഫെഡറേഷനുകള്‍ കേന്ദ്രസര്‍ക്കാരിന് അവകാശ പത്രിക കൈമാറും. 28 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രധാനമന്ത്രി രൂപീകരിച്ച മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് സമര്‍പ്പിക്കുക. അഞ്ച് മന്ത്രിമാരാണ് സമിതിയിലുള്ളത്. സംസ്ഥാന പ്രസിഡണ്ട് ബി.എസ്. ഭാട്ടി, ജനറല്‍ സെക്രട്ടറി നാഗേന്ദ്രപാല് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രധാന ആവശ്യങ്ങള്‍
- മുഴുവന്‍ മേഖലകളിലും തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക. സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മേഖലകളും ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- അങ്കണവാടി ജീവനക്കാരുടെയും മറ്റ് പദ്ധതി തൊഴിലാളികളുടെയും കാലങ്ങളായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക.
- എല്ലാ തരത്തിലുമുള്ള കരാര്‍ തൊഴിലുകള്‍ അവസാനിപ്പിക്കുക. അവര്‍ക്ക് പെന്‍ഷനും സാമൂഹ്യ സുരക്ഷാ പദ്ധതികളും ലഭ്യമാക്കുക.
- തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുക.
- പൊതുമേഖലയെയും സാമ്പത്തിക സ്ഥാപനങ്ങളെയും സംരക്ഷിക്കുക.
- നിതി ആയോഗില്‍ തൊഴിലാളി, കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തുക.
- തൊഴില്‍ നിയമപരിഷ്കരണത്തിന്റെ പേരില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്നത് അവസാനിപ്പിക്കുക.
- മിനിമം വേതനം മുഴുവന്‍ മേഖലകളിലും നടപ്പാക്കുക.
- ഏഴാം ശമ്പളക്കമ്മീഷനിലെ അപാകതകള്‍ പരിഹരിക്കുക.
- ഓഹരിവല്പ്പനയും വിദേശനിക്ഷേപവും അവസാനിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: