ഇങ്ങനെയൊരു വിടവാങ്ങലല്ല ജിയാന്‍ ലൂയി ബഫണ് അര്‍ഹിച്ചിരുന്നത്. കപ്പിനും ചുണ്ടിനുമിടയില്‍ ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ പൊലിഞ്ഞപ്പോള്‍ ആധുനിക ഫുട്ബോളിലെ ഇതിഹാസതുല്യനായ ഗോള്‍കീപ്പര്‍ക്ക് നിരാശജനകമായ മടക്കം.
പോരാളിയായിരുന്നു ജിയാന്‍ ലൂയി ബഫണ്. തന്റെ പോസ്റ്റിലേക്ക് പന്തുമായെത്തുന്നത് ഏതു വലിയ കൊലകൊമ്പനായാലും നെഞ്ചു വിരിച്ച് നിന്ന് നേരിട്ടു. മുന്നില്‍ ബഫണിനെ കണ്ടാല്‍ മുട്ടിടിക്കാത്തരുമില്ലായിരുന്നു സമകാലീന ഫുട്ബോളില്‍. അപ്രതീക്ഷിതമായ രക്ഷപ്പെടുത്തലുകൊണ്ട് ഫുട്ബോള്‍ ലോകത്തെ തനിക്കൊപ്പം നടത്താനായെന്നത് ഇദ്ദേഹത്തിന്റെ മിടുക്ക്.
വീണ്ടുമൊരു ലോകകപ്പുമായി രാജകീയമായ യാത്രാമൊഴിയെന്നത് സ്വപ്നമായി അവശേഷിച്ചപ്പോള്‍ ബഫണ് പറഞ്ഞു ‘എല്ലാവര്ക്കും മാപ്പ്’. കളിക്കൂട്ടുകാര്‍ക്കും ലോകമെങ്ങുമുള്ള ആരാധകര്‍ക്കും പറയാന്‍ ഒന്നു മാത്രം ‘ക്ഷമിക്കൂ… ബഫണ്…’
ലോകകപ്പ് പ്രവേശനം നേടാതെ ഇറ്റലി പുറത്തായതോടെ ബഫണും കൈയുറകള്‍ അഴിച്ചു.
ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെങ്കിലും മടങ്ങാന്‍ സമയമായെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു ഈ ഇതിഹാസം. ഒരുവട്ടം കൂടി ലോകകപ്പില്‍ പങ്കെടുത്ത് വിടവാങ്ങാന്‍ കൊതിച്ച താരത്തിന് അതിനു വഴിയൊരുക്കാന്‍ സഹതാരങ്ങള്‍ക്കായില്ല. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോള്‍ നേടാനാകാതെ കൂട്ടുകാര്‍ പതറുന്നത് ബാറിനു കീഴില്‍ ഇടറിയ മനസ്സോടെ നിറകണ്ണുകളോടെ കണ്ടു നില്ക്കാനെ ബഫണിനായുള്ളു.
മുപ്പത്തിയൊമ്പത് വയസ്സുള്ള ബഫണിന് പിന്നാലെ മറ്റ് മൂന്ന് താരങ്ങള്‍ കൂടി ഇറ്റാലിയന്‍ ജഴ്സി അഴിച്ചു. പ്ലേ മേക്കര്‍ ഡാനിയേല ഡി റോസി, ഡിഫന്‍ഡര്‍മാര്‍ ആന്ദ്രെ ബര്‍സാഗ്ലി, ജോര്‍ജിയോ ചില്ലെനി എന്നിവര്‍. ഇതോടെ, ഇറ്റലിയുടെ ഒരു കാലഘട്ടത്തിനാണ് അന്ത്യമാകുന്നത്.
”എല്ലാവര്ക്കും മാപ്പ്, ടീമിന് ലോകകപ്പ് യോഗ്യത നേടാനാകാതെ പോയത് നാണക്കേടാണ്. ഇങ്ങനെ കരിയര്‍ അവസാനിപ്പിക്കണം എന്നല്ല വിചാരിച്ചത്. തോല്‍വിക്ക് ആരെയും പഴിക്കാനില്ല. തോല്ക്കുന്നതും ജയിക്കുന്നതുമെല്ലാം ഞങ്ങള്‍ ഒന്നിച്ചാണ്. ഈ തോല്‍വിയില്‍ നിന്ന് ഇറ്റലിക്ക് പഠിക്കാന്‍ ഏറെയുണ്ട്”, മത്സരശേഷം കണ്ണീരോടെ ബഫണ് പറഞ്ഞു.
ഇരുപത് വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ബഫണ് വിരാമം കുറിച്ചത്. 1997ല്‍ ദേശീയ ടീമിലെത്തിയ ബഫണ് 175 മത്സരങ്ങളില്‍ ടീം ജഴ്സിയണിഞ്ഞു. ഇറ്റലിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച, ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ കളിച്ച ബഫണിന്റെ ഫുട്ബോള്‍ കരിയറിനെ വീരോചിതമെന്നേ വിശേഷിപ്പിക്കാനാകു. എന്നാല്‍, വിടവാങ്ങല്‍ വീരോചിതമായില്ലന്നു മാത്രം.
2006 ജര്‍മന്‍ ലോകകപ്പിലാണ് ബഫണിന്റെ മാന്ത്രിക പ്രകടനം കണ്ടത്. ഫ്രാന്‍സിനെതിരേ കന്നവാരോയുടെ പ്രതിരോധം തകര്‍ന്ന ഘട്ടത്തില്‍ അവസാനത്തെ കാവലാളായി നിന്ന ബഫണ്, സിദാനെ മുട്ടുകുത്തിക്കുന്നത് അത്ഭുതത്തോടെയാണ് ലോകം കണ്ടു നിന്നത്. പോസ്റ്റിനരികില്‍ നിന്ന് സിദാന്റെ ബുള്ളറ്റ് കണക്കെയുള്ള തകര്‍പ്പന്‍ ഹെഡ്ഡര്‍ ബഫണ് പറന്ന് കുത്തിയകറ്റിയപ്പോള്‍ ആരാധകര്‍ ഈ ആറടി മൂന്നിഞ്ചുകാരന് മുന്നില്‍ തലകുനിച്ചു. ബഫണിന്റെ മികവിലാണ് അന്ന് ഇറ്റലി ലോകകപ്പ് ഉയര്‍ത്തിയത്.
ഏത് പ്രതിസന്ധിയിലും കുലുങ്ങാതെ നിന്ന ബഫണിനെയല്ല, ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ കഴിയാതെ ഹൃദയം തകര്‍ന്ന് പൊട്ടിക്കരയുന്ന ലക്ഷക്കണക്കിന് ഇറ്റലിക്കാരില്‍ ഒരാളെയാണ് സാന്‍സിറോയിലെ 70,000ത്തിലേറെ വരുന്ന ആരാധകര്‍ കഴിഞ്ഞ ദിവസം കണ്ടത്.
1993 മുതല്‍ ഇറ്റലിയുടെ അണ്ടര്‍ 16, 17, 18, 21, 23 ടീമുകളില്‍ കളിച്ചു തുടങ്ങിയ ബഫണ് 1997ല്‍ മൂന്നാം ഗോളിയായാണ് സീനിയര്‍ ടീമിലെത്തിയത്. ആ വര്‍ഷം ഒക്ടോബര്‍ 29ന് റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ അരങ്ങേറ്റം കുറിച്ചു. ഇതോടെ ഇറ്റലിക്ക് വേണ്ടി ഗോള്‍വലയം കാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സ്വന്തമായി. ഇതേ റഷ്യയിലേക്ക് ടീമിന് ടിക്കറ്റ് സമ്മാനിക്കാനാകാതെയാണ് ബഫണിന്റെ മടക്കമെന്നത് വിധിവൈപരീത്യം.
1998ലെ ലോകകപ്പിനുള്ള ടീമിലും ബഫണ് ഇടംപിടിച്ചെങ്കിലും ഒരു കളിയിലും ഇടംനേടിയില്ല. 2002 ലോകകപ്പ് ടീമിലെ ആദ്യ ഇലവനില്‍ സ്ഥാനംകണ്ടു. അതിനുശേഷം 2006ലും 2010ലും 2014ലും ലോകകപ്പ് കളിച്ചു. 2006ല്‍ കിരീടം നേടിയ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഏഴ് മത്സരങ്ങളില്‍ ബഫണിന്റെ വലയില്‍ വീണത് രണ്ട് ഗോള്‍. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച ഗോളിക്കുന്ന ലെവ് യാഷിന് അവാര്‍ഡ് നേടി. അതേവര്‍ഷം ബാലണ്‍ ദി ഓര് റണ്ണറപ്പായി. ഈ വര്‍ഷം ഫിഫയുടെ മികച്ച ഗോള്‍ കീപ്പറുമായി തെരഞ്ഞെടുക്കപ്പെട്ടു. യുവേഫ ക്ലബ് ഗോള്‍ കീപ്പര്‍ ഓഫ് ദി ഇയര്‍, ക്ലബ് ഫുട്ബോളര് ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ 2002-03 സീസണില്‍ ബഫണിന് ലഭിച്ചു.
1995ല്‍ പാര്‍മയിലൂടെയാണ് ബഫണ് പ്രൊഫഷണല്‍ ഫുട്ബോളിലെത്തിയത്. 2001 വരെ അവിടെ കളിച്ച ബഫണ് സീരി എയിലും മറ്റുമായി 220 തവണ പാര്‍മയുടെ ജഴ്സി അണിഞ്ഞു. അതേവര്‍ഷം യുവന്റസിലേക്ക് ചേക്കേറി. ഒരു ഗോള്‍കീപ്പര്‍ നേടുന്ന ഉയര്‍ന്ന തുകയ്ക്കായിരുന്നു ഇത്. അതിനുശേഷം ബഫണ് ക്ലബ് മാറിയിട്ടില്ല. ഈ സീസണില്‍ ലീഗിലെ എട്ട് മത്സരമടക്കം 496 സീരി എ പോരാട്ടങ്ങള്‍ക്കായി ബഫണ് യുവന്റസിന്റെ വല കാത്തു. കൂടാതെ ചാമ്പ്യന്‍സ് ലീഗിലും ലീഗ് കപ്പിലും മറ്റുമായി 139 മത്സരങ്ങള്‍ വേറെ. നാളിതുവരെയുള്ള കരിയറില്‍ പാര്‍മയ്ക്കും യുവന്റസിനുമായി 855 കളികളില്‍ ബൂട്ടണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: