കോട്ടയം: റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി കഴിഞ്ഞിട്ടും ജില്ലയില്‍ മൂന്ന് ലക്ഷം ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ജില്ലയില്‍ ഇ 20, 24, 383 ഗുണഭോക്താക്കളാണ് ഉളളത്. ജില്ലാ സപ്ലൈ ഓഫീസ് അവസാനമായി എടുത്ത കണക്കുകള്‍ പ്രകാരം ഇനി 3,051,09 പേരാണ് ബന്ധിപ്പിക്കാനുള്ളത്. ബന്ധിപ്പിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും നടപടി ഇപ്പോഴും തുടരുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു.
നിലവില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ കിട്ടാതെ വരാനുള്ള സാധ്യതയുണ്ട്. റേഷന്‍കടകള്‍ കംപ്യൂട്ടര്‍വത്ക്കരിക്കുകയും ഇ-പോസ് മെഷീന് സ്ഥാപിക്കുകയും ചെയ്ത് കഴിഞ്ഞാല്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറയുന്നത്.
കേന്ദ്രഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായാണ് റേഷന്‍ കടകള്‍ കംപ്യൂട്ടര്വത്ക്കരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകുകയാണ്. ഇ-പോസ് മെഷീനായി സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചെങ്കിലും യോഗ്യതയില്ലാത്ത കമ്പനികളാണ് ഇതില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് മെഷീന് സ്ഥാപിക്കല്‍ അനിശ്ചതത്വത്തിലായിരിക്കുകയാണ്.
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വ്വം റേഷന്‍ കടകളുടെ കംപ്യൂട്ടര്‍വത്ക്കരണം അട്ടിമറിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കംപ്യൂട്ടര്‍വത്ക്കരണം നടത്തുമ്പോള്‍ യഥാര്‍ത്ഥ ഗുണഭോക്താവിന് അര്‍ഹതയുള്ള റേഷന്‍ കൃത്യമായി ലഭിക്കും. ഇത് ലഭിച്ച് തുടങ്ങുന്നതോടെ അനര്‍ഹര്‍ പുറത്ത് പോകും. ഇക്കാരണത്താല്‍ റേഷന്‍ മേഖലയില്‍ കരിഞ്ചന്ത ഉള്‍പ്പെടെയുള്ള എല്ലാ ക്രമക്കേടുകള്‍ക്കും അവസാനമാകും. കേന്ദ്രം അനുവദിക്കുന്ന റേഷന്‍ വിഹിതം കൃത്യമായി വിതരണം ചെയ്യുകയും വേണം. ഈ വിഹിതം വിനിയോഗിക്കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ അടുത്ത മാസത്തെ വിഹിതത്തില്‍ കുറവ് വരും. ഇങ്ങനെ കുറവ് വരുന്നത് ഒഴിവാക്കാനാണ് റേഷന്‍ കടകളുടെ കംപ്യൂട്ടര്‍വത്ക്കരണം നീട്ടികൊണ്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: