ന്യൂദല്‍ഹി: ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇത് ഫലപ്രദമായി ചെറുക്കാന്‍ മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റക്കല്ല, ഒരുമിച്ച് ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള സമയമാണിപ്പോള്‍. ഫിലിപ്പീന്‍സിലെ മനിലയില്‍ ആസിയാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കിഴക്കന്‍ ചൈനാ കടലിടുക്ക് സംബന്ധിച്ച് പെരുമാറ്റച്ചട്ടം രൂപീകരിക്കാനുള്ള ആസിയാന്‍ നീക്കത്തിന് മോദി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ രീതികളാണ് വിഭവങ്ങളാല്‍ സമൃദ്ധമായ മേഖലയില്‍ പിന്തുടരേണ്ടതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കിഴക്കന്‍ ചൈനാ കടലിടുക്കിലെ ചൈനയുടെ കടന്നുകയറ്റം സമ്മേളനത്തിന്റെ പ്രധാന വിഷയമാണ്. കടലിടുക്കില്‍ സ്വതന്ത്രമായ സഞ്ചാരവും വിഭവങ്ങളുടെ ഉപയോഗവും ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമത്തെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്. ബന്ധപ്പെട്ട മുഴുവന്‍ രാജ്യങ്ങള്‍ക്കുമായി ചട്ടം രൂപീകരിക്കാനുള്ള ആസിയാന്‍ നീക്കത്തെ ചൈന എതിര്‍ക്കുന്നു.
ആസിയാന്‍ നേതാക്കളെ റിപ്പബ്ലിക് ദിനത്തില്‍ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.
ജനവരി 24ന് ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാരെ ഉള്‍പ്പെടുത്തി ഇന്ത്യ സമ്മേളനം സംഘടിപ്പിക്കും. തായ്ലന്ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്മാര്, കംബോഡിയ, ലാവോസ്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളാണ് ആസിയാനിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: