കോട്ടയം: കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞാല്‍ പണം ലഭിക്കുമെന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കശ്മീരി യുവാവിനെ ഉച്ചയ്ക്ക് കുമരകം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങി.
കുമരകത്ത് അടുത്തയിടെ ആരംഭിച്ച കശ്മീരി കടയിലെ ജീവനക്കാരനാണ് യുവാവ്. വെളിപ്പെടുത്തിയ കാര്യങ്ങള്‍ യുവാവ് സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്പി ഓഫീസിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസം കവണാറ്റിന്‍കരയിലെ ടാക്സി സ്റ്റാന്‍ഡിലെത്തിയ യുവാവ് ഡ്രൈവര്‍മാരോടാണ് കശ്മീരിലെ കല്ലേറിന്റെ കാര്യം പറഞ്ഞത്. കശ്മീരില്‍ പ്രതിഫലം പറ്റി കല്ലെറിഞ്ഞിട്ടുണ്ട്. തന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചതായും ഇയാള്‍ പറയുന്നുണ്ട്.
സൈന്യത്തെ ആക്രമിക്കുന്നതിനിടെ തന്റെ കൈയ്ക്കു പരിക്കേറ്റതായും ഇയാള്‍ പറഞ്ഞു. പരിക്ക് ഡ്രൈവര്‍മാരെ കാണിക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകളേയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
കുമരകത്ത് കച്ചവട ആവശ്യത്തിനായി എത്തുന്ന ചിലര്‍ക്ക് കശ്മീരിലെ വിഘടനവാദികളുമായി ബന്ധമുള്ളതായി സംശയമുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുമകരത്ത് കച്ചവടത്തിനായി എത്തുന്ന കശ്മീരികള്‍ വലിയ വില കൊടുത്തുസ്ഥലങ്ങള് ഇവര്‍ വാങ്ങിക്കൂട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് എറണാകുളത്തുനിന്നു നല്കിയ ആധാര്‍ കാര്‍ഡ് ഉണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ ദുരൂഹമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഹരി ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: