തിരുവനന്തപുരം: ദേശീയ തീര്‍ഥാടന കേന്ദ്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നടപടി കള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസാക്കി. അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതിനാലാണ് കേന്ദ്രത്തോട് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തിപ്പിക്കണമെന്നും കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡ് സുരക്ഷാകാരണങ്ങളാല്‍ കരുതണമെന്ന് അറിയിക്കണമെന്നും മറ്റു സംസ്ഥാന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ വര്‍ധിപ്പിക്കുമെന്ന് തമിഴ്നാട് ഉദ്യോഗസ്ഥഭരണ പരിഷ്കാരവകുപ്പ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി സെവ്വൂര്‍ എസ്. രാമചന്ദ്രനും ചടങ്ങില്‍ സംസാരിച്ചു. കേരളത്തിന്റെ നിര്‍ദേശങ്ങള്‍ തീര്ഥാടകരിലെത്താന് ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പുതുച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം. കന്തസാമി അറിയിച്ചു.
തമിഴ്നാട്, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സെക്രട്ടറിമാര്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേരളവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: