തിരുവനന്തപുരം: വൈക്കം സ്വദേശി അഖിലയുടെ വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജി 27ന് പരിഗണിക്കാനിരിക്കെ സുപ്രീം കോടതിയെ വെല്ലുവിളിച്ച് സംസ്ഥാന വനിതാകമ്മീഷന്.
അഖിലയെ സന്ദര്‍ശിച്ചാല്‍ എന്ത് സുരക്ഷയാണ് ഇല്ലാതാകുന്നതെന്ന് വനിതാകമ്മീഷന് അദാലത്തിനെത്തിയ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് മാധ്യമങ്ങളോട് ചോദിച്ചു. 27ന് ശേഷം അഖിലയെ വീട്ടുതടങ്കലിലാക്കാന്‍ അനുവദിക്കില്ലെന്നും ജോസഫൈന് പറഞ്ഞു.
കേസില്‍ സുപ്രീം കോടതിയുടെ തീരുമാനമുണ്ടാവുന്നതിനു മുമ്പ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നാണ് വിലയിരുത്തല്‍.
ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ അഖിലയുടെ വീട്ടിലെത്തിയതിനു പിന്നാലെ ജോസഫൈനും സന്ദര്‍ശിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് അഖിലയുടെ അച്ഛന് അശോകന് കമ്മീഷന് സന്ദര്‍ശനാനുമതി നിഷേധിച്ചു. ഇതിനെതിരെ അശോകനെ രൂക്ഷമായി വിമര്ശിച്ചതിനൊപ്പമാണ് സുപ്രീം കോടതിയെയും വെല്ലുവിളിച്ചത്.
അഖില വീട്ടുതടങ്കലിലാണെന്ന ജോസഫൈന്റെ വാദം രേഖശര്‍മ്മ തള്ളിയിരുന്നു. അഖില തടങ്കലിലല്ലെന്ന് തെളിയിക്കുന്ന മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളും കമ്മീഷന് പുറത്തുവിട്ടിരുന്നു. ദേശീയ കമ്മീഷന്റെ അഭിപ്രായത്തെ ഖണ്ഡിക്കുന്നതിനാണ് അഖിലയെ കാണാന്‍ ജോസഫൈന് അനുമതി ചോദിച്ചതെന്ന് വിലയിരുത്തുന്നു.
അഖിലയെ വിമാനത്തില്‍ സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന് ജഹാന് കമ്മീഷന് പരാതി നല്കി. അഖിലയെ ഹാജരാക്കാന്‍ പിതാവ് അശോകനോടാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും ജോസഫൈന് പറഞ്ഞു.
എന്നാല്‍ എയര്‍ ഹോസ്റ്റസിനെ പൈലറ്റ് പീഡിപ്പിച്ചെന്ന മറ്റൊരു വാര്‍ത്ത ശ്രദ്ധയില്പ്പടുത്തിയപ്പോള് തനിക്ക് അത്തരത്തില്‍ ഒരു പരാതിയും ലഭിച്ചില്ലെന്നായിരുന്നു കമ്മീഷന്റെ അഭിപ്രായം. അഖില കേസില്‍ പരാതി ലഭിക്കും മുമ്പ് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിച്ച ജോസഫൈന് എയര്‍ ഹോസ്റ്റസ് വിഷയത്തില്‍ അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: