തിരുവനന്തപുരം: ഇറങ്ങിപ്പൊയ്ക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജി ചോദിക്കാന്‍ കെല്‍പ്പില്ലാതെ വിഴുപ്പു ചുമക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദയനീയയമായ കാഴ്ചയായി മാറി.
ഇരട്ടച്ചങ്കനെന്ന് ആരാധകര്‍ ആഘോഷിച്ച പിണറായി വിജയന് തോമസ് ചാണ്ടിക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന ദൃശ്യത്തിനാണ് ഇന്നലത്തെ പകല്‍ സാക്ഷ്യം വഹിച്ചത്.
രാജിവയ്ക്കുന്നതാണ് ഉചിതം, മന്ത്രിസഭാ തീരുമാനത്തെ മന്ത്രിക്കെങ്ങിനെ ചോദ്യം ചെയ്യാനാവും, ദന്തഗോപുരത്തില്‍ നിന്നിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിട്ടു കൂടേ, മന്ത്രിസ്ഥാനത്തിരുന്ന് ഇങ്ങനെ മുന്നോട്ടു പോകാനാവില്ല… തുടങ്ങിയ പരാമര്‍ശങ്ങളോടെ ചാണ്ടി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും മുഖ്യമന്ത്രി മടിച്ചു നിന്നു.
തക്ക സമയത്ത് ഉചിതമായ തീരുമാനം എന്ന നാണംകെട്ട വിശദീകരണമായിരുന്നു മുഖ്യമന്ത്രിയുടേത്. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നതിനപ്പുറം ഒന്നിനും ത്രാണിയുണ്ടായില്ല പിണറായിക്ക്.
പരാമര്‍ശത്തില്‍ കാര്യമില്ല, വിധിപ്പകര്പ്പിലുണ്ടെങ്കില് രാജി എന്ന വിചിത്രമായ വിശദീകരണവുമായി കൊച്ചിയില്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ കാര്യങ്ങള്‍ വ്യക്തമായി.
പാര്‍ട്ടിയും മുന്നണിയും മാത്രമല്ല ഇന്നലെ ഹൈക്കോടതിയും ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മാത്രമാണ് അത് ചെയ്യാത്തത്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടില്ലെന്ന ഉറപ്പില്‍ എന്‍സിപി രാജിയില്ലെന്ന് ആവര്‍ത്തിക്കുന്നു. പിണറായി വിജയന്റെ തോമസ് ചാണ്ടി പ്രേമം സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പ്രതിച്ഛായ തകര്‍ത്തു.
അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടുമായി ഭരണം തുടങ്ങിയ ആളാണ് പിണറായി. ഇ.പി. ജയരാജനെ രാജിവയ്പ്പിച്ച് അത് അടിവരയിട്ടു. ആരോപണമുയര്‍ന്നപ്പോള്‍ എ.കെ. ശശീന്ദ്രനോട് ഉടന്‍ രാജി വാങ്ങി. ഒളിഞ്ഞും തെളിഞ്ഞും ഘടകകക്ഷികള്‍ ചാണ്ടിയെ തള്ളിപ്പറഞ്ഞു. ഇന്നലെ കോടതിയില്‍ നിന്നു ശക്തമായ വിമര്‍ശനമുണ്ടായപ്പോഴും രാജി ആവശ്യപ്പെടാനുള്ള നട്ടെല്ല് കാട്ടിയില്ല, പിണറായി.
ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ മനസിലാക്കി എന്‍സിപിയുടെ പ്രതികരണം അറിഞ്ഞ ശേഷം ഉചിതമായ തീരുമാനം തക്കസമയത്തുണ്ടാകുമെന്ന് പറഞ്ഞൊഴിഞ്ഞു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിലോ മുഖ്യമന്ത്രിയില്‍ വിശ്വാസമോ ഇല്ലാത്ത മന്ത്രിയെ അയോഗ്യനാക്കാനുള്ള ഏറ്റവും ഉത്തമമായ സാഹചര്യമാണെന്ന് ഹൈക്കോടതി നിരീക്ഷണത്തിനു തൊട്ടു പിന്നാലെയാണ് സമയമായില്ലെന്ന പിണറായി മൊഴി.
പിണറായി-ചാണ്ടി ബന്ധത്തിനു പിന്നിലെന്തെന്ന ചോദ്യത്തിന് ഉത്തരം നല്കാന് ബുദ്ധിമുട്ടുകയാണ് സിപിഎം നേതാക്കള്‍. ചാണ്ടിയെ പുറത്താക്കി കിട്ടണമെന്ന് ആഗ്രഹിക്കുമ്പോഴും പിണറായിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാനാകാത്ത സാഹചര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: