തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെയും പെന്ഷന് പ്രായം ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനം എടുത്തത്.
ഡയറക്ടര്‍ ഒഫ് ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ വരുന്ന ഡോക്ടര്‍മാരുടെ പ്രായം 56ല്‍ നിന്നും അറുപതായി ഉയര്‍ത്തി. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനു കീഴില്‍വരുന്ന അദ്ധ്യാപകരുടെ പെന്ഷന് പ്രായം അറുപതില്‍ നിന്നും അറുപത്തിരണ്ടായും വര്‍ദ്ധിപ്പിച്ചു. ആരോഗ്യ മേഖലയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യവും അദ്ധ്യാപികമാരുടെ ക്ഷാമവും പരിഗണിച്ചാണ് പെന്ഷന് പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരുടേയും ഈഴവരുടെയും മറ്റ് പിന്നോക്കവിഭാഗത്തിന്റെയും സംവരണത്തിന്റെ തോത് ഉയര്‍ത്താനും തീരുമാനിച്ചു.
ഈഴവര്‍ക്ക് നിലവിലുള്ള 14 ശതമാനമാണ് സംവരണം 17 ശതമാനമായി വര്‍ദ്ധിപ്പിക്കും. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കുള്ള പത്ത് ശതമാനം സംവരണം 12 ശതമാനമായും ഈഴവര്‍ ഒഴികെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനത്തില്‍ നിന്നും ആറു ശതമാനമായി സംവരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. ഇതിനാവശ്യമായ ചട്ട ഭേദഗതികള്‍ ഉടനെ തന്നെ കൊണ്ടുവരും. അതേസമയം പൊതുവെയുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മര്‍ദ്ദം സര്‍ക്കാര്‍ കേന്ദ്രത്തിന് മേല്‍ ചെലുത്തുമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: