തിരുവനന്തപുരം: ഒഎല്‍എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് പരസ്യം നല്കി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഉത്തരേന്ത്യന്‍ സ്വദേശിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി. രാജസ്ഥാന് ബാരി സ്വദേശിയായ പ്രമോദ് കുമാര്‍ അജാര്(25) ആണ് പിടിയിലായത്. തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കേരളമുള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ എയര്‍പോര്‍ട്ട് കേന്ദ്രമാക്കി ‘എയര്‍ ഇന്ത്യ ലിമിറ്റഡില്‍ ഗ്രൗണ്ട് സ്റ്റാഫ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒഎല്‍എക്സില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെടുമ്പോള്‍ ബയോഡാറ്റ വാട്ട്സാപ്പ് നമ്പറില്‍ അയയ്ക്കാന്‍ ഇയാള്‍ ആവശ്യപ്പെടും. ബയോഡാറ്റ അയച്ച് ഒന്നോരണ്ടോ ആഴ്ച കഴിയുമ്പോള്‍ ഉദ്യോഗാര്‍ഥിക്ക് ഗ്രൗണ്ട് സ്റ്റാഫായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന വാട്ട്സാപ്പ് മെസേജാണ് ലഭിക്കുക. അതില്‍ ജോലിയുടെ സമയക്രമം, സ്വഭാവം, ജോലിസമയം, ശമ്പളം എന്നിവ വ്യക്തമാക്കി അറിയിപ്പും പരിശീലന കാലയളവിനെ കുറിച്ചുള്ള സൂചനയും കാണും. ഇതില്‍ ആകൃഷ്ടരാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇയാള്‍ ഓഫര്‍ ലെറ്റര്‍ വാട്ട്സാപ്പ് വഴി അയയ്ക്കും. പരിശീലന കാലാവധിയായ പത്തുദിവസത്തേക്ക് യൂണിഫോം കമ്പനി അനുവദിക്കുമെന്നും അതിനുള്ള തുക തന്നിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ കമ്പനി എച്ച്ആര്‍ അക്കൗണ്ടില്‍ അടച്ച് രസീത് വാട്ട്സാപ്പ് ചെയ്യണമെന്നുള്ള നിര്‍ദ്ദേശവും നല്‍കും. അതിനുശേഷം കാള്‍ലെറ്റര്‍ നിങ്ങളുടെ അഡ്രസ്സില്‍ വരുമെന്നും പറയും. തുക അടയ്ക്കുന്ന ഉദ്യോഗാര്‍ഥിക്ക് ദിവസങ്ങള്‍ കഴിഞ്ഞും കാള്‍ലെറ്റര്‍ കിട്ടാതാകുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇങ്ങനെ കേരളത്തില്‍ അനേകായിരം ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം. ഇന്ത്യ മുഴുവനും ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: