തിരുവനന്തപുരം: ഈ മണ്ഡലകാലത്തും അയ്യപ്പഭക്തര്‍ക്ക് അയ്യപ്പസേവാസമാജവും ഭക്തജനസംഘടനകളും തന്നെ ശരണം. ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ കടന്നുപോകുന്ന ജില്ലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
താമിഴ്നാട്, കര്‍ണാക സംസ്ഥാനങ്ങളിലെ ഭക്തര്‍ ഏറ്റവുംകൂടുതല്‍ കടന്നുപോകുന്നത് ജില്ലയിലൂടെയാണ്. കൊട്ടാരക്കരയില്‍ മാത്രമാണ് സര്‍ക്കാര്‍ ഇടത്താവളം ഒരുക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളുമുള്ള ഇടത്താവളം ജില്ലയില്‍ വേണമെന്ന അയ്യപ്പസേവാസമാജത്തിന്റെയും ഭക്തരുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പന്തല്‍ ഇടുന്നതൊഴിച്ചാല്‍ യാതൊന്നും സര്‍ക്കാര്‍ ചെയ്യാറില്ല.
ശബരിമലദര്‍ശനം കഴിഞ്ഞ് കന്യാകുമാരി ക്ഷേത്രത്തിലേക്ക് ജില്ലയിലൂടെയാണ് പോകുന്നത്. മൂവായിരത്തിലധികം പേരാണ് മണ്ഡലകാലത്ത് ഓരോദിവസവും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെത്തുന്നത്. കൊട്ടാരക്കര ഗണപതിക്ഷേത്രം കഴിഞ്ഞാല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും അയ്യപ്പസേവാസമാജം ഒരുക്കുന്ന സൗകര്യങ്ങളാണ് അയ്യപ്പന്മാര്ക്ക് ആശ്രയം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലൈറ്റുകള്‍ മാത്രം സര്‍ക്കാര്‍ നല്‍കും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്മാര്ക്ക് കുടിവെള്ളവും രാത്രിയില്‍ ആഹാരവും അയ്യപ്പസേവാ സമാജം വകയാണ്. സൗജന്യ വൈദ്യപരിശോധനയും ഇന്‍ഫര്‍മേഷന്‍ ഓഫീസും ഒരുക്കും. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്ഷണം വിവിധ ഭക്തജന സംഘടനകള്‍ നല്‍കും. അവിടെയും കിടക്കവിരിക്കാന്‍ പ്രത്യേക സൗകര്യമില്ല. പന്തലില്‍ എവിടെയെങ്കിലും കിടക്കണം. ശൗചാലയവും കുളിമുറിയും അമ്പലത്തിന് സമീപമുള്ള കംഫര്‍ട്ട്സ്റ്റേഷന്‍ കാശുനല്കി ഉപയോഗിക്കാം. അഗ്നിശമനസേനയെയും പോലീസിനെയും നിയോഗിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ജോലി.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപവും വെഞ്ഞാറമൂട്ടിലും അയ്യപ്പസേവാസമാജവും ഭക്തരും ചേര്‍ന്ന് കഞ്ഞിസദ്യ ഒരുക്കിനല്കും. നഗരം വിട്ടാല്‍ വിശ്രമിക്കുന്നതിന് ദേശീയപാതയോരം മാത്രമാണുള്ളത്. പാതയുടെ ഇരുവശവും അല്പം സ്ഥലമുള്ളിടത്തെല്ലാം ഭക്തരുടെ വാഹനങ്ങള്‍കൊണ്ട് നിറയും. വൃത്തിഹീനമായ പരിസരത്ത് തന്നെ ആഹാരം പാകം ചെയ്ത് കഴിക്കും. അവിടെത്തന്നെ കിടന്നുറങ്ങും. ഇടത്താവളങ്ങള്‍ ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ രാത്രിയില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങളും ഉണ്ടാക്കും.
അഞ്ചലിനും പാറശ്ശാലയ്ക്കും ഇടയില്‍ മൈതാനങ്ങളും വിശാലമായ പറമ്പുകളുമുള്ള ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളുണ്ട്. ഒന്നോ രണ്ടോ ക്ഷേത്രങ്ങളില്‍ ചെറിയ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം മതി ഭക്തജനസംഘങ്ങള്‍ അത് മികച്ചവയാക്കി മാറ്റും. പക്ഷേ ഈ ആവലാതികള്‍ പതിക്കുന്നത് ബധിര കര്‍ണങ്ങളിലാണെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: