കൊല്ലം: തെരുവുവിളക്കുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്ന കാര്യത്തില്‍ ഡിസംബര്‍ മാസത്തോടെ പരിഹാരം കാണുമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
മഴ ശക്തമായി തുടര്‍ന്നതും വര്‍ഷങ്ങള്‍ പഴക്കമുള്ള ഇലക്ട്രിക് സംവിധാനങ്ങളുമാണ് തെരുവുവിളക്ക് പെട്ടെന്ന് തന്നെ കേടാകാന്‍ കാരണമായത്. പൂര്‍ണമായും എല്‍ഇഡി ലൈറ്റുകളാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
അനധികൃത വഴിയോരകച്ചവടത്തിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. നഗരസഭാ അങ്കണത്തിലെ വൃത്തിഹീനമായ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു.
എന്‍ജിനീയറിംഗ് വിഭാഗം ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യവകുപ്പില്‍ സമര്പ്പിച്ചുകഴിഞ്ഞതിനാല് ഉടന്‍തന്നെ ലേലനടപടികള്‍ ആരംഭിക്കും. വാഹനപാര്‍ക്കിംഗിന് ഫീസ് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായത്തെ അംഗങ്ങള്‍ അനുകൂലിച്ചു. അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും അത് ചൂണ്ടിക്കാട്ടുന്ന കൗണ്‍സിലര്‍മാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും എസ്.രാജ്മോഹന്‍ ആവശ്യപ്പെട്ടു. കുടിവെള്ളത്തിന്റെ രൂക്ഷഗന്ധം മൂലം ശക്തികുളങ്ങര മേഖലയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ആര്‍എസ്പി അംഗം എസ്.മീനാകുമാരി പറഞ്ഞു. മുളങ്കാടകം ശ്മശാനത്തോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കംഫര്‍ട്ട്സ്റ്റേഷന്‍ തുറക്കുക, നഗരത്തിലെ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അംഗങ്ങള്‍ കൗണ്‍സിലില്‍ ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: