പാറശ്ശാല: നിക്ഷേപകരില്‍ നിന്ന് 600 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് ഉടമ കെ. നിര്‍മ്മലന്‍ കോടതിയില്‍ കീഴടങ്ങി. കേരള – തമിഴ്നാട് പോലീസ് സംഘങ്ങള്‍ രണ്ടുമാസത്തോളം പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് 3.15 ന് മധുര തലാക്കുളത്തുള്ള സാമ്പത്തികകുറ്റകൃത്യ വിഭാഗം സ്പെഷ്യല്‍ കോടതി ജഡ്ജി മീരാ സുമതിയുടെ മുമ്പാകെ നിര്‍മ്മലന്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 29 വരെ റിമാന്‍ഡ് ചെയ്തു.
നിക്ഷേപകനായ തിരുമല സ്വദേശി അശോകന് നല് കിയ പരാതി പ്രകാരം തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. വാഹനങ്ങളടക്കം 100 കോടിയുടെ സ്വത്തുക്കള്‍ അന്വേഷണ സംഘം കണ്ടെത്തി.
21 പ്രതികളുള്ള കേസില്‍ ആറു പേരെ മാത്രമേ പിടികൂടിയിട്ടുള്ളു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഭാര്യ, സഹോദരിമാര്‍, ബന്ധുക്കള്‍, ജീവനക്കാര്‍ എന്നിവരടക്കം മറ്റു പ്രതികള്‍ ഒളിവിലാണ്.
നിര്‍മ്മലനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. തിരുവനന്തപുരത്ത് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും പാറശ്ശാല സ്റ്റേഷനിലെ ആത്മഹത്യപ്രേരണ കേസിലും നിര്‍മ്മലന്‍ പ്രതിയാണ്. നിക്ഷേപ തുകയും സ്ഥാപനത്തില്‍ പണയമായി സ്വീകരിച്ചിട്ടുള്ള ഏഴരക്കിലോ സ്വര്‍ണ്ണവും തിരികെ നല്‍കുന്നതിന് വേണ്ട സ്വത്തുക്കള്‍ തന്റെ പക്കലുണ്ടെന്ന് നിര്‍മ്മലന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 54 വര്‍ഷമായി സംസ്ഥാനാതിര്‍ത്തിയായ പളുകല്‍ മത്തംമ്പാലയില് പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡ് എന്ന സ്ഥാപനം പൂട്ടി ഉടമ മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: