ന്യൂദല്‍ഹി: ജിഎസ്ടി ഘടന ഭാവിയില്‍ രണ്ട് സ്ലാബുകള്‍ മാത്രമായി ചുരുങ്ങുമെന്ന് ജിഎസ്ടി നെറ്റ്വര്‍ക്ക് സംബന്ധിച്ച മന്ത്രിതല സമിതിയുടെ കണ്‍വീനറും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി ഘടന. 28 ശതമാനമുള്ള ഉത്പന്നങ്ങള്‍ 18 ശതമാനത്തിലെത്തിക്കാനോ അതല്ലെങ്കില്‍ 6-7 ശതമാനം, 15 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളിലാക്കാനോ സാധിക്കും.
ഇതിന് സമയമെടുക്കും. നാല് മാസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ നിരവധി ഉത്പന്നങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. 180ഓളം രാജ്യങ്ങളില്‍ ജിഎസ്ടി നടപ്പാക്കിയിട്ടുണ്ട്. സിംഗപ്പൂരില്‍ മാത്രമാണ് ഒറ്റ സ്ലാബ് നികുതിയുള്ളത്. ഏഴ് ശതമാനം. ചെറിയ രാജ്യമായ സിംഗപ്പൂരിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാനാകില്ല. യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ അഞ്ചോ ആറോ തട്ടുകളിലായാണ് നികുതി ഈടാക്കുന്നത്.
ജിഎസ്ടി ‘ഗബ്ബാര്‍ സിംഗ് ടാക്സെ’ന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ പരിഹാസത്തെയും സുശീല്‍ മോദി ചോദ്യം ചെയ്തു. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ തീരുമാനങ്ങളെല്ലാം കൈക്കൊണ്ടത് ജിഎസ്ടി കൗണ്‍സിലാണ്. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് സമിതിയിലുള്ളത്. കോണ്‍ഗ്രസ് ധനമന്ത്രിമാര്‍ എന്തുകൊണ്ടാണ് യോഗങ്ങളില്‍ എതിര്പ്പുയര്ത്താതിരുന്നത്.
ജിഎസ്ടി തെറ്റാണെങ്കില്‍ കോണ്‍ഗ്രസ് യോഗം ബഹിഷ്കരിക്കേണ്ടിയിരുന്നില്ലെ. യോഗത്തില്‍ ഒന്നുപറയുകയും പുറത്തുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. സുശീല്‍ മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: