ന്യൂദല്‍ഹി: മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണത്തിനുള്ള വിഹിതം സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കേന്ദ്രകൃഷി മന്ത്രി രാധാമോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തി.
കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി എട്ടു മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണമാണ് കേരളത്തില്‍ നടക്കുന്നത്.
ഇതിനു പുറമേ ഫിഷ്ലാന്‍ഡിങ് സെന്ററിന്റെ നിര്‍മാണവും മറ്റൊന്നിന്റെ നവീകരണവും. 372.16 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 247.07 കോടി കേന്ദ്ര വിഹിതമാണ്. 2005ല്‍ തുടങ്ങിയ പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ 127.56 കോടികേന്ദ്ര വിഹിതമായി ലഭിച്ചു. ബാക്കി 195.5 കോടി തേടി കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ലെന്നും കേന്ദ്രഫണ്ട് വേഗത്തില്‍ ലഭ്യമാക്കണമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ കേന്ദ്ര കൃഷി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതുവരെ 318.23 കോടി രൂപ പദ്ധതിക്കായി ചെലവായി. ഇതിന് ആനുപാതികമായി 82.69 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ടത്.
പദ്ധതിക്കായുള്ള ആകെ കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതിനാലാണ് തുക ലഭ്യമാക്കാന്‍ തടസമെന്നും കേരളം ഉന്നയിച്ച വിഷയം ധനമന്ത്രാലയവുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്കി. കൊച്ചിയില്‍ രണ്ടുമാസത്തിനുള്ളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോള്‍ കേരളത്തിന്റെ തീരമേഖലയിലെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: