ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിനും നിലം നികത്തലിനുമെതിരെ ആദ്യം സമരം ചെയ്തത് ബിജെപി. 2011ല്‍ സംസ്ഥാന അധ്യക്ഷനായിരുന്ന വി. മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ അന്ന് പല ദൃശ്യ-പത്ര മാധ്യമങ്ങളും ചാണ്ടിക്കാപ്പം നിന്ന് അധിക്ഷേപിക്കുകയായിരുന്നു. ഇപ്പോള്‍ അവകാശവാദമുമായി രംഗത്തെത്തിയ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും അന്ന് ചാണ്ടിക്കൊപ്പമായിരുന്നു. ചാണ്ടിയുടെ രാജിയിലേയ്ക്ക് എത്തിയ നടപടികളുടെ നാള്‍വഴി ഇങ്ങിനെ:
2017 ഏപ്രില്‍ ഒന്ന്
ലൈംഗികാരോപണ വിവാദത്തില്‍പ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന് രാജിവച്ച ഒഴിവിലേക്ക് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മേയ് 24
മാര്ത്താണ്ഡലം കായലിലെ പൊതുവഴിയും സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്കി.
ജൂണ്‍ 17
കായല്‍ കൈയേറിയെന്ന പരാതിയില്‍ മന്ത്രിയുടെ ഉടമസ്ഥതിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയ്ക്ക് കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്കി.
ആഗസ്റ്റ് 11
വ്യവസായ വളര്‍ച്ചയ്ക്കായി തോമസ് ചാണ്ടി മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും ദുരുപയോഗം ചെയ്തെന്ന വാര്‍ത്ത പുറത്തുവന്നു. വലിയകുളം സീറോ ജെട്ടി റോഡിനെക്കുറിച്ചുള്ളതായിരുന്നു വാര്‍ത്ത.
ആഗസ്റ്റ് 16
മന്ത്രി തോമസ് ചാണ്ടിക്ക് നിലംനികത്താന്‍ അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട ഫയല്‍ ആലപ്പുഴ നഗരസഭയില്‍ കാണാനില്ലെന്ന വിവരാവകാശരേഖ പുറത്തുവന്നു.
ആഗസ്റ്റ് 17
വിഷയം നിയമസഭയില്‍ വന്നു. ചാണ്ടി നിയമലംഘനങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. ഒരിഞ്ച് ഭൂമി താന്‍ കൈയേറിയതായി തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ പറഞ്ഞു.
സപ്തംബര്‍ 22
ചാണ്ടിയുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായ സംഭവത്തില്‍ നാല് നഗരസഭ ജീവനക്കാരെ അന്വേഷണ വിധേയമായി കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു.
ഒക്ടോബര്‍ 4
സസ്പെന്‍ഷനിലായ നഗരസഭാ ജീവനക്കാരെ തിരിച്ചെടുത്തു.
ഒക്ടോബര്‍ 12
ലേക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയ സര്‍വേ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി. ക്രമക്കേടുകള്‍ കണ്ടെത്തി.
ഒക്ടോബര്‍ 13
ചാണ്ടിയെ പിന്തുണച്ച എന്‍സിപി കേന്ദ്ര നേതൃത്വം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍.
ഒക്ടോബര്‍ 21
ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി. അനുപമ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രി നിയമലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തം. നടപടിക്ക് ശുപാര്‍ശ.
ഒക്ടോബര്‍ 23
കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി. കളക്ടര്‍ പരിശോധിച്ചത് കോടതിയുടെ പരിഗണനയിലുള്ള കാര്യമെന്നു പ്രസ്താവന. കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഒക്ടോബര്‍ 31
എല്‍ഡിഎഫ് നയിച്ച ജനജാഗ്രതാ ജാഥയ്ക്ക് കുട്ടനാട് പൂപ്പള്ളിയില്‍ നടത്തിയ സ്വീകരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സാക്ഷി നിര്‍ത്തി, തനിക്കെതിരെ ഒരു ചെറുവിരലനക്കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ലെന്ന് ചാണ്ടിയുടെ വെല്ലുവിളി.
നവംബര്‍ 1
മാത്തൂര്‍ ദേവസ്വത്തിന്റെ 34.68 ഏക്കര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി ചാണ്ടി തട്ടിയെടുത്തെന്ന് കാട്ടി ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്തൂര്‍ കുടംബാംഗം രാമങ്കരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ചാണ്ടിയും മകളും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് പരാതി.
നവംബര്‍ 4
കൈയേറ്റത്തില്‍ ത്വരിത പരിശോധന നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
നവംബര്‍ 12
രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് എല്‍ഡിഎഫ് യോഗം ചേര്‍ന്നു. സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ രാജി അനിവാര്യമാണെന്ന നിലപാടെടുത്തു. അവസാന തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു,
നവംബര്‍ 13
കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ചാണ്ടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചാണ്ടിക്കായി കോണ്‍ഗ്രസ് രാജ്യസഭ എംപി വിവേക് തന്‍ഖ രംഗത്ത്.
നവംബര്‍ 14
ചാണ്ടിക്ക് ഹൈക്കാടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ജി കോടതി തള്ളി.
നവംബര്‍ 15
ചാണ്ടി രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: