ആലപ്പുഴ: വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനാണ് കുട്ടനാട്ടുകാരുടെ കുവൈറ്റ് ചാണ്ടി പിണറായി മന്ത്രിസഭയില്‍ എത്തുന്നത്, പക്ഷെ, തോമസ് ചാണ്ടിക്ക് ഏഴുമാസം അധികാര കസേരയില്‍ ഇരിക്കാനായില്ല. പെണ്ണുകേസില്‍ കുടുങ്ങി അധികാര കസേര നഷ്ടപ്പെട്ട ശശീന്ദ്രന് പിന്‍ഗാമിയായെത്തിയ ചാണ്ടിക്ക് മണ്ണു കേസില്‍ സ്ഥാനം നഷ്ടപ്പെട്ടത്.
പണം നല്കി എന്തും നേടാം എന്ന തത്ത്വശാസ്ത്രമായിരുന്നു എന്നും ചാണ്ടിയെ നയിച്ചത്. യുഡിഎഫിനെയും എല്‍ഡിഎഫിനെയും പല തവണ തന്റെ കൈവെള്ളയിലൊതുക്കി ചാണ്ടി പണത്തിന്റെ കരുത്ത് കാട്ടുകയും ചെയ്തു. ഒടുവില്‍ പണക്കിലുക്കത്തിന് മുന്നില്‍ മുട്ടുമടക്കാതിരുന്ന ഉദ്യാഗസ്ഥയുടെ നിലപാടുകള്‍ക്ക് മുന്നില്‍ കോടീശ്വരനായ ജനപ്രതിനിധി അടിയറവ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലം സിപിഎം നോട്ടമിട്ടപ്പോഴും ചാണ്ടി പറഞ്ഞു, താന്‍ തന്നെ മത്സരിക്കുമെന്ന്. സിപിഎമ്മിന്റെ എതിര്‍പ്പ് ആവിയായി. സീറ്റ് ലഭിച്ചപ്പോള്‍ ചാണ്ടി പ്രഖ്യാപിച്ചു, ഇത്തവണ താന്‍ ജലസേചന മന്ത്രിയാണെന്ന്. ജയിച്ചപ്പോള്‍ കപ്പിനും ചുണ്ടിനും ഇടയില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പത്തു മാസത്തെ കാത്തിരിപ്പിനൊടുവില്‍ മന്ത്രി പദവി ചാണ്ടിയെ തേടിയെത്തി. പാര്‍ട്ടിയിലെയും മുന്നണിയിലെയും എതിര്‍പ്പുകളെ ചാണ്ടി നേരിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച പിന്തുണയിലാണ്.
കെ. കരുണാകരന് രൂപീകരിച്ച ഡിഐസിയുടെ ടിക്കറ്റിലാണ് കുട്ടനാട് മണ്ഡലത്തില്‍ നിന്ന് 2006ല്‍ തോമസ് ചാണ്ടി നിയമസഭയിലെത്തുന്നത്. 2011ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി രണ്ടാം വിജയം. 2016ല്‍ ഹാട്രിക് വിജയം. കുട്ടനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് മന്ത്രിസഭയില്‍ എത്തുന്നത് ആദ്യ ജനപ്രതിനിധിയാണ് തോമസ് ചാണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: