ആലപ്പുഴ: പിണറായി മന്ത്രി സഭയിലെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത് ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലിലെ ഭൂമി കൈയേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് ഒക്ടോബര്‍ 21നാണ്. സര്‍ക്കാര്‍ ഭൂമി കൈയേറുക എന്ന ലക്ഷ്യത്തോടെ പൊതുറോഡും പുറമ്പോക്കും മണ്ണിട്ട് നികത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അഞ്ചു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം മന്ത്രി ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമികൈയേറ്റവും ലേക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, മന്ത്രി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു. റിസോര്‍ട്ടിന്റെ ഉപയോഗത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു, പൊതു ആവശ്യത്തിന്റെ മറവില്‍ റോഡു നിര്‍മ്മിച്ചു, കൃഷിയുടെ മറവില്‍ പുറംബണ്ടു നിര്‍മിച്ചു, റിസോര്‍ട്ടിനു പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിച്ചു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു.
മാര്‍ത്താണ്ഡം കായലിലെ പുറമ്പോക്കുവഴിയും മിച്ചഭൂമിയും നികത്തി ഭൂമിയുടെ ഘടന മാറ്റി. ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്കു നല്‍കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്ന നടപടിയായിരുന്നു ഇത്. പാടശേഖര സമിതിയുടെ പുറംബണ്ടു നിര്‍മ്മാണം എന്ന പേരില്‍ പണ്ടുണ്ടായിരുന്ന വരമ്പ് ബലപ്പെടുത്തി വീതി കൂട്ടി നികത്തി പാര്‍ക്കിങ് ഗ്രൗണ്ടാക്കി. ഇവിടെ കമ്പിവേലി നിര്‍മ്മിച്ചു സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതുവഴി കൃഷി അസാധ്യമാക്കി. കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലത്തു റിസോര്‍ട്ട് പണിതതോടെ ജനങ്ങളുടെ വഴി തടസ്സപ്പെട്ടു. 2008നു മുന്‍പുള്ള നികത്തലുകളില്‍ ഭൂമി വിനിയോഗ നിയമം ലംഘിച്ചു.
റിസോര്‍ട്ടിലേക്കുള്ള റോഡിനോടു ചേര്‍ന്നു വലിയകുളം സീറോ ജെട്ടി റോഡിന്റെ നിര്‍മ്മാണത്തിനു വേണ്ടി നികത്തിയ ഭൂമി പൂര്‍വസ്ഥിതിയിലാക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവു നടപ്പാക്കിയിട്ടില്ല. റിസോര്‍ട്ടിന്റെ ഭൂമികളില്‍ ചിലതു റീസര്‍വേ പ്രകാരവും ഭൂസ്ഥിതി പ്രകാരവും പുരയിടമായി കാണപ്പെടുന്നുണ്ടെങ്കിലും മുന്‍ സര്‍വേ രേഖകളില്‍ നിലമാണെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: