ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജിക്കുള്ള സന്നദ്ധത അങ്ങോട്ട് അറിയിച്ചതാണെന്നും തോമസ് ചാണ്ടി. രാജിവച്ച ശേഷം കൈനകരിയിലെ വീട്ടിലെത്തിയ ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജിവച്ചത്. എന്‍സിപിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
ആദ്യം താന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും ചാണ്ടി പറഞ്ഞു. മാര്‍ത്താണ്ഡം കായല്‍ നിലത്ത് ഭൂമി കൈയേറിയിട്ടില്ല. വഴി നികത്തിയതിലാണ് തെറ്റു സംഭവിച്ചത്. 20 പ്ലോട്ടുകള്‍ നികത്തി. ബാക്കിയുള്ള 42 എണ്ണം ഇനിയും നികത്തും. നാളെയും മറ്റന്നാളും ഇതു തന്നെ പറയുമെന്നും ചാണ്ടി വ്യക്തമാക്കി.
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഒരുപാട് തെറ്റുകളുണ്ട്. കരിവേലിപ്പാടത്തത് റിസോര്‍ട്ട് ഇരിക്കുന്ന സ്ഥലത്ത് തനിക്ക് ഒരു സെന്റു ഭൂമി പോലുമില്ല. ഇടക്കാല റിപ്പോര്‍ട്ട് എന്ന പേരില്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി വിധി പ്രസ്താവം ലഭിച്ചാലുടന്‍ സുപ്രീംകോടതിയെ സമീപിക്കും.
മന്ത്രിസഭായോഗത്തില്‍ നിന്നു വിട്ടുനിന്ന സിപിഐ മന്ത്രിമാര്‍ മുന്നണി മര്യാദ കാണിച്ചില്ല. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. വാര്‍ത്ത കൊണ്ടുവന്ന ചാനലുകാരുമായി സിപിഐക്ക് ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും ചാണ്ടി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: