ന്യൂദല്‍ഹി: പാചക വാതക നിയന്ത്രണത്തില്‍ ഇളവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം സബ്സിഡി നിരക്കില്‍ പത്ത് സിലിണ്ടര്‍ വരെ നല്‍കിയേക്കും. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി മമതാ ബാനര്‍ജിയുമായി ഇന്ന് ചര്‍ച്ച നടത്തും.
പാചക വാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ യുപിഎയില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവ് നല്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം സബ്സിഡി നിരക്കില്‍ ആറ് സിലിണ്ടറുകള്‍ മാത്രമേ നല്‍കൂ എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പാചകവാതക സിലിണ്ടറിനു 467 രൂപ സബ്സിഡിയുണ്ടെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഓരോ അധിക സിലിണ്ടറിനും ഇനി വിപണി വില നല്‍കേണ്ടി വരും. ഇത് എത്രയെന്ന് ഓരോ മാസവും എണ്ണ കമ്പനികള്‍ പ്രഖ്യാപിക്കും. ഇത് 800 രൂപയിലേറെ വരുമെന്നാണു സൂചന.
ഡീസല്‍ വില വര്‍ധനവും എല്‍പിജിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനും പിന്നാലെ ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതിയും നല്‍കിയതോടെയാണ് മമതാ ബാനര്‍ജി സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണിയുമായി എത്തിയത്. നടപടി പുനഃപരിശോധിക്കാന്‍ മമത നല്കിയ 72 മണിക്കൂര്‍ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കേയാണ് സര്‍ക്കാര്‍ എല്‍പിജിയില്‍ ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്.
അതേസമയം, സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ചില സംസ്ഥാനങ്ങള്‍ സ്വമേധയാ തീരുമാനിച്ചു. ദല്‍ഹി സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ ഒന്‍പത് സിലിണ്ടര്‍ നല്കാന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: