തിരുവനന്തപുരം: ഗതികെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചപ്പോള്‍ പൊളിഞ്ഞത് ഇടതു മുന്നണി. നാറിയത് മുഖ്യമന്ത്രി. നേടിയത് സിപിഐ മാത്രം. മുന്നണിയുടെ ഐക്യത്തിനും രാഷ്ട്രീയ നിലപാടിനും കനത്ത ആഘാതമാണ് രാജി ഏല്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഏടായി മാറി ചാണ്ടി പ്രശ്നം.
മൂന്നാര്‍ കൈയേറ്റം മുതല്‍ ‘വല്യേട്ടനില്‍’ നിന്ന് അപഹാസം മാത്രം ഏല്‍ക്കേണ്ടിവന്ന സിപിഐയ്ക്ക് ആദ്യമായൊരു രാഷ്ട്രീയ നേട്ടം. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ എന്‍സിപിയെക്കാള്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്പില് നിന്നത് പിണറായി വിജയനാണ്.
ചാണ്ടി ഒരു വിധ നിയമലംഘനവും നടത്തിയിട്ടില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം. ചാണ്ടിക്കെതിരായ തെളിവുകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി കണ്ണടച്ചു. ചാണ്ടി തെറ്റുകാരനെന്ന് വ്യക്തമാക്കി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കിയപ്പോള് പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ എന്നായി. പൂര്‍ണ റിപ്പോര്‍ട്ടിലും ചാണ്ടിയുടെ കൈയേറ്റങ്ങള്‍ അക്കമിട്ട് നിരത്തിയപ്പോള്‍ കോടതി വിധിക്കായി കാത്തിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. കോടതി കൊട്ടുകൊടുത്തപ്പോഴും മുന്‍പില്ലാത്ത മുന്നണി മര്യാദയും ഘടകകക്ഷി അവകാശവും പറഞ്ഞു ചാണ്ടിയുടെ രാജി ഒഴിവാക്കാനുമായി ശ്രമം.
ഇരട്ടച്ചങ്കനെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി കുവൈറ്റ് ചാണ്ടിയുടെ മുന്പില് ഓട്ടച്ചങ്കനാണെന്ന തരത്തിലുള്ള ആക്ഷേപമുണ്ടായിട്ടും കുലുങ്ങിയില്ല. ഇടതു മുന്നണി ആവശ്യപ്പെട്ടിട്ടും കോടതി വ്യക്തമായി സൂചിപ്പിച്ചിട്ടും ഇന്നലെയും ചാണ്ടിയെ പുറത്താക്കാനായിരുന്നില്ല പിണറായിയുടെ നീക്കം. പകരം മന്ത്രിസഭാ യോഗത്തില്‍ ഒപ്പമിരുത്താന്‍. പക്ഷേ, സിപിഐയുടെ കടുത്ത നീക്കം പ്രശ്നമായത്. തീര്‍ത്തും അസാധാരണ സംഭവമെന്ന് പിണറായി തന്നെ വിശേഷിപ്പിച്ച നീക്കം. ചാണ്ടിയോടൊപ്പം മന്ത്രിസഭാ യോഗത്തിനിരിക്കാന് തങ്ങളുടെ മന്ത്രിമാരില്ലെന്ന് സിപിഐ തീര്‍ത്തു പറഞ്ഞു.
മന്ത്രിസഭയുടെ കുട്ടൂത്തരവാദിത്തം എന്ന സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നീക്കം അറ്റകൈ പ്രയോഗം എന്ന നിലയില്‍ ചെയ്യാന്‍ സിപിഐ നിര്‍ബന്ധിതമായി എന്നതാണ് സത്യം. മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ ഉള്‍പ്പെടെ വിവാദ വിഷയത്തില്‍ സിപിഎം ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്ന സിപിഐയ്ക്ക് ചാണ്ടിയിലും പരാജയപ്പെടാന്‍ പറ്റില്ലായിരുന്നു. കായല്‍ കൈയേറ്റത്തില്‍ തുടക്കം മുതല്‍ ചാണ്ടിയോട് കടക്ക് പുറത്ത് എന്നു പറയാനാണ് സിപിഐ ശ്രമിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ വകുപ്പ് മന്ത്രി ഇക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചു. ഹൈക്കോടതിയില്‍ കേസ് വാദിച്ചിരുന്ന അഭിഭാഷകനെ മാറ്റിയപ്പോഴും സിപിഐ പരസ്യമായി എതിര്‍പ്പു പറഞ്ഞു.
ഇടതു മുന്നണി യോഗത്തിലും ചാണ്ടിയുടെ രാജിക്കായി വാശിപിടിച്ചു. എന്നിട്ടും മുഖ്യമന്ത്രി കാത്തിരിപ്പു തുടര്‍ന്നപ്പോള്‍ പരസ്യമായി തന്നെ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. അതു അവഗണിച്ചപ്പോഴാണ് മന്ത്രിസഭാ ബഹിഷ്ക്കരണം എന്ന പൂഴിക്കടകന്‍ പയറ്റിയത്. സിപിഐ പോകുന്നെങ്കില്‍ പോട്ടെ എന്നു പറയാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമായതിനാല്‍ മുഖ്യമന്ത്രിക്കും കീഴടങ്ങേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: