തിരുവനന്തപുരം: ബാക്ടീരകളെ എങ്ങനെ മനുഷ്യപുരോഗതിക്ക് ഉപയോഗിക്കാം എന്നതുമുതല്‍ അതിവേഗ യാത്രാ മാര്‍ഗമായ പൈപ്പര്ലൂപ് വരെ കുട്ടികളുടെ ശാസ്ത്രോത്സവത്തില്‍ എത്തി. എണ്ണസംസ്കരണ പ്ലാന്റും ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റും ഓഷന്‍ പവര്‍ പ്ലാന്റും സൗരോര്‍ജ പ്ലാന്റ് അടക്കമുള്ള കണ്ടുപിടിത്തങ്ങളുമായി തിരുവന്തപുരം റവന്യൂ ജില്ലാ ശാസ്ത്രോത്സവം അദ്ഭുദക്കാഴ്ചയാകുന്നു.
പട്ടം സെന്റ് മേരീസില്‍ നടന്ന തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേളയിലെ സ്റ്റില്‍ മോഡലില്‍ മാലിന്യസംസ്കരണമായിരുന്നു പ്രധാനവിഷയം. ഒരു ഫ്ളാറ്റില്‍ നിന്നുമുണ്ടാകുന്ന മനുഷ്യമാലിന്യങ്ങള്‍ വളവും വൈദ്യുതിയും ഫ്ളാറ്റിലേക്ക് തന്നെ ആവശ്യമായ വെള്ളവുമാക്കി വേര്‍തിരിക്കുന്ന വിദ്യയുമായാണ് പോത്തന്‍കോട് എല്‍വിഎച്ച്എസിലെ വിദ്യാര്‍ഥികള്‍ എത്തിയത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഉരുക്കി ഇന്റര്‍ലോക്കും ഇഷ്ടികയും മറ്റും ഉണ്ടാക്കുന്ന മാര്‍ഗമാണ് കടുവാപള്ളി കെടിസിടി സ്കൂളിലെ വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ച്ത്. തിരമാല, കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഓഷന്‍ പവര്‍ പ്ലാന്റായിരുന്നു ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിന്റെ സ്റ്റില്‍ മോഡല്‍.
വൈഫൈ സാങ്കേതികവിദ്യയില്‍ ജീവിക്കുന്ന മനുഷ്യന് സസ്യങ്ങളെ അനുനിമിഷം തളര്‍ത്തുന്നുവെന്നത് പലര്‍ക്കും പുതിയൊരു അറിവായിരുന്നു. വെള്ളറട വിപിഎം എച്ച്എസ്എസിലെ പ്ലസ്ടു ബയോളജി വിദ്യാര്‍ഥികളായ രാഹുല്പ്രസാദും അനൂപുമാണ് പ്രകൃതിസൗഹൃദ കണ്ടുപിടിത്തങ്ങളുമായി ശാസ്ത്രമേളയില്‍ ശ്രദ്ധേയരായത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന ഹൈപ്പര്‍ലൂപ് പാതകളുടെ മോഡലുമായി എത്തിയത്. പുല്‍ച്ചെടികളുടെ പ്രാധാന്യവും ജനമലീകരണത്തിന്റെ വിപത്തുമൊക്കെ പ്രോജക്ടുകളായി. ഓറഞ്ചിന്റെയും ഉള്ളിയുടെയും തോലും കര്‍പ്പൂരവും വേപ്പെണ്ണയും അങ്ങനെ നിസ്സാര വസ്തുക്കള്‍കൊണ്ട് കൊതുകില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങളാണ് വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ശിവഗംഗയും നിമിഷയും പറഞ്ഞുതരുന്നത്.
പ്രവൃത്തി പരിചയമേളയില്‍ എല്‍പി, യുപി വിഭാഗം കുട്ടികളുടെ മത്സരവേദിയില്‍ ചിരട്ട ചുരണ്ടുന്നതിന്റെയും മിനുക്കുന്നതിന്റെയുമൊക്കെ തിരക്കിലായിരുന്നു കുരുന്നുകള്‍. ചെറിയ കത്തിയും ഉളിയും ഉപയോഗിച്ച് മുതിര്‍ന്നവരെപ്പോലെയാണ് നിര്‍മാണം. വലിച്ചെറിയുന്ന ചിരട്ടകളില്‍ വിളക്കും ശില്പങ്ങളുമെല്ലാം കുരുന്നു കരവിരുതില്‍ വിരിഞ്ഞു. പച്ചക്കറിയിലാണ് ഹയര്‍ സെക്കന്‍ഡറി ചേട്ടന്മാരും ചേച്ചിമാരും കൈവച്ചത്. ഉരുളക്കിഴങ്ങ്, വെണ്ടക്ക, ചേമ്പിന് തണ്ട്, കാരറ്റ് തുടങ്ങിയവ ഉപയോഗിച്ച് അവര്‍ പല ഡിസൈനുകള്‍ പ്രിന്റ് ചെയ്തു. മുള കൊണ്ടുള്ള നിര്‍മാണമായിരുന്നു മറ്റൊരു ആകര്‍ഷണം. പുട്ടുകുറ്റി മുതല്‍ കര്‍ട്ടനും ഏണിയുമെല്ലാം കുരുന്നുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മുളയില്‍ തീര്‍ത്തു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മേള ഉദ്ഘാടനം ചെയ്തു. കെ. മുരളീധരന് എംഎല്‍എ അധ്യക്ഷനായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ പി.സി. ജോണ്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, പിടിഎ പ്രസിഡന്റ് ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഇന്ന് വര്‍ക് എക്സ്പീരിയന്‍സ് എക്സിബിഷനും ഓണ്‍ ദ സ്പോട്ട് മത്സരവും സാമൂഹ്യശാസ്ത്രമേളയും ഐടി മത്സരവുമാണ് ഇന്ന് നടക്കുക. കൊല്ലം റീജിയണല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എക്സ്പോയും കരിയര്‍ മേളയും ഇതോടൊപ്പം നടക്കും. 12 സബ് ജില്ലകളിലായി പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: