തിരുവനന്തപുരം: ബിജെപി വാര്‍ഡുകളിലെ വികസനം അട്ടിമറിക്കാന്‍ ശ്രമിച്ച നഗരസഭാ ആസ്ഥാനത്തെ എന്‍ജിനീയറിംഗ് വിഭാഗത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മേയറുമായി നടന്ന ചര്‍ച്ചയില്‍ വികസനത്തിന് എതിരായ ഉദ്യോഗസ്ഥനെ മാറ്റാന്‍ തീരുമാനമായതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
തിരുമല, വലിയവിള, പാങ്ങോട്, പിടിപി നഗര്‍, വട്ടിയൂര്‍ക്കാവ്. വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ പി.വി. മഞ്ജു, ഗിരി, മധുസൂദനന്‍നായര്‍, എസ്. കോമളകുമാരി, എസ്. ഹരിശങ്കര്‍ തുടങ്ങിയ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരാണ് രാവിലെ ഒമ്പതു മുതല്‍ അസിസ്റ്റന്റ് എന്‍ജിനീയറെ(എഇ) ഉപരോധിച്ചത്. അഞ്ചുവാര്ഡുകളുടെ മരാമത്തുപണികളുടെയും പ്രോജക്ടുകളുടെയും ചുമതല എന്‍ജിനീയറിംഗ് സെക്ഷനിലെ എഇ മുഹമ്മദ് ഷെഫീക്കിനാണ്. രണ്ടു മാസമായി വാര്‍ഡുകളില്‍ പ്രൊജക്ടുകള്സ്തംഭിച്ചിരിക്കുകയാണ്. പ്രോജക്ടുകള്‍ അംഗീകരിക്കപ്പെടാനും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും എഇയുടെ അനുമതി വേണം.
ഇതുമായി ബന്ധപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മൂന്നു തവണ എഇ മുഹമ്മദ് ഷെഫീക്കുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഉദ്യോഗസ്ഥന് നിസംഗഭാവം തുടര്‍ന്നു. തദ്ദേശവകുപ്പ് പദ്ധതിയുടെ അധികച്ചുമതല കൂടി വഹിക്കുന്ന ഇയാള്‍ ഇതിന്റെ പേരില്‍ രണ്ടാഴ്ച്ചയായി ഓഫീസില്‍ എത്താറില്ല. ഫോണില്‍ ബന്ധപ്പെട്ടാല്‍ തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. മുഹമ്മദ് ഷെഫീക്കിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ ഇയാളെ ഓച്ചിറയിലേക്ക് സ്ഥലംമാറ്റി. ഇതു മരവിപ്പിച്ച് താത്കാലികവിധി ഇയാള്‍ കേടതിയില്‍ നിന്നു നേടി. തിരുവനന്തപുരത്ത് തുടരണമെന്ന വിധി ഉള്ളതിനാല്‍ ഉദ്യോഗസ്ഥനെ ജില്ലാ പഞ്ചായത്തിന്റെയോ ബ്ലോക്കിന്റെയോ മറ്റ് വിഭാഗങ്ങളുടെയോ ചുമതല നല്കി തങ്ങളുടെ വാര്‍ഡിന്റെ ചുമതലയില്‍ നിന്നു നീക്കണമെന്ന് 20 ദിവസം മുമ്പ് കൗണ്‍സിലര്‍മാര്‍ മേയറോട് ആവശ്യപ്പെട്ടു. പരിഹാരമുണ്ടാകാത്തതിനാലാണ് കൗണ്‍സിലര്‍മാര്‍ ഉപരോധത്തിലേക്ക് നീങ്ങിയത്.
മേയറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഉദ്യോഗസ്ഥനെ സോഫ്റ്റ് ടെക് എസ്ആര്‍എസ് പദ്ധതി പ്രവര്‍ത്തങ്ങളുടെ പരിശോധനയ്ക്ക് അയയ്ക്കാനും വാര്‍ഡുകളുടെ ചുമതലയില്‍ നിന്ന് താത്കാലികമായി മാറ്റി മറ്റൊരു എഇക്ക് ചുമതല നല്‍കാനും തീരുമാനിച്ചു. സിപിഎം ഭരിക്കുന്ന വാര്‍ഡിന്റെ ചുമതല ഈ ഉദ്യോഗസ്ഥനു നല്‍കിയിരുന്നെങ്കിലും കൗണ്‍സിലറുടെ ആവശ്യപ്രകാരം ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: