കാട്ടാക്കട: കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ ലഹരി നുണഞ്ഞ് കൗമാരപ്രായക്കാര്‍ ന്യൂജന്‍ ബൈക്കുകളില്‍ തലങ്ങും വിലങ്ങും കുതിക്കുന്നു. ഇവരുണ്ടാക്കുന്ന അപകടങ്ങള്‍ ക്രമാതീതമായിട്ടും നിയമപാലകര്‍ക്ക് അനക്കമില്ല. മൂന്നുമാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പതിന്നാലു പേരാണ് അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സ തേടിയത്.
ബൈക്കില്‍ മൂന്നുപേര്‍ പായുമ്പോള്‍ പിടികൂടാനാകാതെ പോലീസും കാഴ്ചക്കാരാവുകയാണ്. ഗതാഗതനിയമങ്ങള്‍ ലംഘിച്ചാണ് കൗമാരങ്ങളുടെ കുതിക്കല്‍. ഈ ബൈക്കുകളുടെ മുമ്പില്‍ പെട്ട് അപകടങ്ങള്‍ക്കിരയാകുന്ന കാല്‍നടക്കാരും ഏറെയാണ്. പൂവച്ചല്‍ റോഡില്‍ നിരന്തരം പോലീസ് പരിശോധന നടക്കാറുണ്ടെങ്കിലും ഇവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇടറോഡുകളിലൂടെ വേഗത്തില്‍ രക്ഷപ്പെടും. ഇടവഴികളിലൂടെ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ അതുവഴി വരുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചിടുന്നത് പതിവാണ്. രജിസ്ട്രേഷന് നമ്പറുകള്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്തവിധം രൂപം മാറ്റിയാണ് പുതുതലമുറക്കാര് നിരത്തിലിറങ്ങുന്നത്. ഇവരെ പോലീസിന് പിന്തുടര്ന്ന് പിടികൂടാനാകില്ല. പിന്തുടരുമ്പോള് ബൈക്കിലുള്ളവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതാണ് പോലീസിനെ പിന്തിരിപ്പിക്കുന്നത്.
അഥവാ ഇവരെ പിന്തുടര്ന്നാല് തന്നെയും ജീപ്പ് കിതച്ചെത്തുന്ന സമയം കൊണ്ട് ഇവര്‍ പമ്പ കടന്നിരിക്കും. പലപ്പോഴും പോലീസ് ഇത്തരം വണ്ടികളുടെ നമ്പരുകള്‍ കുറിച്ചെടുത്ത് പെറ്റിക്കേസ് ചുമത്താറുണ്ട്. പിഴയടച്ചശേഷം ഇവര്‍ വീണ്ടും ആളെക്കൊല്ലി ബൈക്കുകളുമായി രംഗത്തിറങ്ങും. മിക്കവാറും ഇരുചക്രവാഹനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ ഇടപെട്ടു പ്രശ്നം ഒതുക്കും. ഇതോടെ വാഹനാപകടങ്ങളില്‍പെടുന്ന ഇരുവിഭാഗവും പ്രശ്നം പുറത്തുവച്ച് പരിഹരിക്കും. ഇത് കാരണം പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാറില്ല. സ്കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ ബൈക്ക് റൈസിംഗ് നടത്തുന്നതും പതിവാണ്.
പൂവച്ചല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരത്തു പൂവാലശല്യവും രൂക്ഷമാണ്. രാവിലെയും വൈകിട്ടും രണ്ടില്‍ കൂടുതല്‍ പേര് കയറിയ ബൈക്കുകളില്‍ പൂവാലന്മാര് കാല് നടയാത്രക്കാരെയും പെണ്‍കുട്ടികളെയും ഭയപ്പെടുത്തി പായുന്നു. വൈകിട്ട് സ്കൂള്‍ വിട്ടുകഴിഞ്ഞാലും ചില വിദ്യാര്‍ഥികള്‍ ആറുമണിവരെ പരിസരത്തുകറങ്ങി ലഹരി മാഫിയയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായും സൂചനയുണ്ട്. മുമ്പ് സ്കൂള്‍സമയം കഴിഞ്ഞ് വീട്ടില്‍ പോകാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ഥികളെ പരിസരവാസികള്‍ ചോദ്യംചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ സംഘടിച്ച് ഉപദേശിക്കാനെത്തുന്ന നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയത് കാരണം ഇപ്പോള്‍ ആരും ചോദ്യംചെയാനും മെനക്കെടാറില്ല.
കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍ തുടങ്ങി മലയോരമേഖലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവര്‍ത്തനം വ്യാപകമാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ യുവാക്കളുടെ ചെറുസംഘങ്ങള്‍ മദ്യപിച്ചശേഷം ബൈക്ക് റൈസിംഗ് നടത്താറുണ്ട്. വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങളും തുടര്‍ക്കഥയായപ്പോള്‍ കാട്ടാക്കട ജംഗ്ഷന് മുതല്‍ പൂവച്ചല്‍ ജംഗ്ഷന് വരെ സിഗ്നല്‍ ലൈറ്റും സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: