ചവറ: ചവറയില്‍ വിദ്യാര്‍ത്ഥികളേയും കൗമാരക്കാരേയും ലക്ഷ്യമിട്ട് ലഹരി മാഫിയ സംഘം സജീവമാകുന്നു. ലഹരി മിഠായികള്‍ സ്കൂള്‍ പരിസരങ്ങളിലെ കടകള്‍ വഴി വില്‍പ്പന നടത്തിയാണ് വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് കഞ്ചാവിലേക്കും ലഹരി ഗുളികകളിലേക്കും ഇവര്‍ വഴിമാറുന്നു.
ലഹരിക്ക് അടിമപെട്ട വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ലോട്ടറി കച്ചവടക്കാരായും ഐസ് കച്ചവടക്കാരായും എത്തുന്നവരില്‍ പലരും ലഹരി വസ്തുക്കളുടെ വിപണനക്കാരാണ്.
നീണ്ടകര ഫിഷിങ് പോര്‍ട്ട് പരിസരമാണ് ലഹരിവസ്തുക്കളുടെ ജില്ലയിലെ പ്രധാന വിപണനകേന്ദ്രം. ഹാര്‍ബറിനോട് ചേര്‍ന്നുകിടക്കുന്ന വിജനമായ സ്ഥലം ലഹരിമാഫിയായുടെ പിടിയിലാണ്. ചവറ പൊലീസും കരുനാഗപ്പള്ളി എക്സൈസും നടത്തിയ പരിശോധനകളില്‍ നാല്‍പ്പതിലധികം ആളുകളെ പിടികൂടി കേസ് എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രദേശം ലഹരിമാഫിയായുടെ പിടിയിലാണ്.
കഴിഞ്ഞ മാസം കരുനാഗപ്പള്ളിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വിപണനത്തിനായി കൊണ്ടുപോയ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. മദ്യപിച്ചാല്‍ മണംകൊണ്ട് പിടിക്കപെടുമെന്ന് ഉള്ളതിനാല്‍ കഞ്ചാവ് ഉപയോഗത്തിലേക്ക് കൂടുതല്‍ കൗമാരക്കാര്‍ എത്തുന്നുണ്ട്.
മദ്യം വാങ്ങുന്ന തുകയേക്കാള്‍ കുറച്ച് ചിലവഴിച്ചാല്‍ ഒരുകൂട്ടം ആളുകള്‍ക്ക് കഞ്ചാവ് വാങ്ങി ഉപയോഗിക്കാനാകുമെന്നതും ഇവരെ ആകര്‍ഷിക്കുന്നു.
മകനിലെ മാറ്റം ശ്രദ്ധിച്ച പിതാവ് സംശയം തോന്നി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും പോലീസ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിലൂടെ കഞ്ചാവ് ഉപയോഗിക്കുന്നതായി മനസിലായി. ലഹരിമാഫിയ കഞ്ചാവ് വിപണനം നടത്താന്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപെടുത്തുന്നതായി തെളിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മാഫിയ സംഘം പിടിയിലായ സംഭവവും അടുത്തിടെ ഉണ്ടായി.
ചില മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് കാന്‍സറിനും മറ്റുമായി നല്കുന്ന ഗുളികള്‍ ലഹരിക്കായി വിറ്റുവരുന്നതായും പരാതിയുണ്ട്. ഡോക്ടറുടെ കുറിപ്പോടെ മാത്രമേ ഇത്തരത്തിലുള്ള മരുന്ന് നല്‍കാവുയെന്ന കര്‍ശന നിയമം കാറ്റില്‍പറത്തിയാണ് വിലകൂട്ടി വില്‍പ്പന നടത്തുന്നത്.
വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ആരംഭിച്ച സേഫ്കാമ്പസ്, ക്ലീന്കാമ്പസ് പദ്ധതി തുടക്കത്തില്‍ തന്നെ പാളിയതിനാല്‍ ഫലം കണ്ടില്ല. ശക്തമായ പോലീസ്, എക്സൈസ് പരിശോധനയിലൂടെ മാത്രമേ ലഹരിമാഫിയകളെ അമര്‍ച്ച ചെയ്യാനാവുകയുള്ളു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: