തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ അസാധാരണ പോരിലേക്ക്. ന്യൂദല്‍ഹിയില്‍ എകെജി ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൂടിയ അവയ്ലബിള് പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷമാണ് പോര്‍വിളിയുമായി ഇരു പാര്‍ട്ടിനേതാക്കളും രംഗത്തിറങ്ങിയത്.
സിപിഐ മന്ത്രിമാരുടെ ക്യാബിനറ്റ് ബഹിഷ്കരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി നല്കി.
കോടിയേരി സിപിഐയെ കണക്കറ്റ് വിമര്‍ശിച്ചു. തോമസ് ചാണ്ടിയോട് കൂറുപുലര്‍ത്തുന്ന നിലപാടും കൈക്കൊണ്ടു. ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ വാദം. വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത് എന്തിനെന്ന ചോദ്യത്തിന് അപ്പോള്‍ ചാണ്ടി മന്ത്രിയായിരുന്നു എന്നായിരുന്നു പ്രതികരണം.
മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സിപിഐ സെക്രട്ടറി കാനം ഇന്നലെ രംഗത്തുവന്നിരുന്നു. അസാധാരണ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയതെന്നും അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചതെന്നും ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ കാനം വ്യക്തമാക്കി.
ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കൈയേറ്റ ആരോപണവും തുടര്‍ന്നുള്ള നടപടികളും ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചത് തിരുത്താന്‍ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരെന്ന തിരിച്ചറിവാണ് സിപിഐയെ കര്‍ക്കശ നിലപാടുകള്‍ക്ക് നിര്‍ബന്ധിതമാക്കിയതെന്നും എഡിറ്റോറിയലില്‍ കാനം വിശദീകരിച്ചു.
ഈ മാസം 12ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലുള്ള രൂക്ഷമായ കൊമ്പുകോര്‍ക്കലാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. പന്ന്യനെ കണക്കറ്റ് ചാണ്ടി ശാസിച്ചിട്ടും സിപിഎം നേതാക്കള്‍ മൗനം പാലിച്ചു. മന്ത്രിസഭാ യോഗങ്ങളില്‍ സിപിഐ മന്ത്രിമാര്‍ നോക്കുകുത്തികളാകരുതെന്ന് കാനം പിറ്റേന്നു ശക്തമായ താക്കീതും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: