ആലപ്പുഴ: നവംബര്‍ 30നകം ജില്ലയിലെ എല്ലാ ഓരുമുട്ടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദേശം നല്കി. കൃഷി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
2015 വരെയുള്ള പമ്പിങ് സബ്സിഡി കുടിശിക സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ജില്ലയില്‍ 19.50 കോടി രൂപ കൂടി നല്‍കാനുണ്ട്. ഉത്പാദന ബോണസ് 2012 മുതല്‍ കുടിശികയാണ്. ജില്ലയില്‍ പുഞ്ചക്കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. 1951 മെട്രിക് ടണ്‍ വിത്താണ് ജില്ലയില്‍ ആവശ്യമുള്ളത്. ഇതില്‍ 1700 മെട്രിക് ടണ്‍ വിത്തും സംസ്ഥാന സീഡ് അതോറിറ്റി വഴി ലഭ്യമാക്കിക്കഴിഞ്ഞു. ഇതു കൂടാതെ 108 മെട്രിക് ടണ്‍ വിത്ത് ആലപ്പുഴയിലെ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കൃഷി അഡീഷണല്‍ ഡയറക്ടര്‍ എ.എ. പ്രസാദ് യോഗത്തെ അറിയിച്ചു.
നെല്ലെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ അംഗങ്ങളായ പാഡി കമ്മിറ്റികള്‍ എല്ലാ പഞ്ചായത്തിലും രൂപീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വരിയും കളയും നശിപ്പിക്കുന്നതിനായി ചെയ്യുന്ന കൃഷിക്ക് വൈദ്യുതി ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: