കണ്ണൂര്‍: കണ്ണൂരില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നവര്‍ക്ക് പണം എത്തിയത് ദുബായിയില്‍ നിന്ന് ഹവാലയായി. ഐഎസ് ഭീകരന് പാപ്പിനിശ്ശേരി തസ്ലീം മുഖാന്തിരമാണ് ഐഎസില്‍ ചേര്‍ന്ന 15 പേര്‍ക്കും പണം ലഭിച്ചത്. 28,000 രൂപ വീതമാണ് ഓരോ അക്കൗണ്ടുകളിലും എത്തിയത്.
ഐഎസ് ബന്ധത്തിന് അറസ്റ്റിലായ മുണ്ടേരി കൈപ്പക്കയില്‍ ബൈത്തൂല്‍ ഫറ്സാനയിലെ മിഥ്ലാജിന്റെ അക്കൗണ്ടില്‍ 48,000 രൂപ ദുബായിയില്‍ നിന്നും വന്നു. നേരിട്ടും പണം നല്കി. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. അറസ്റ്റിലായ അഞ്ചു പേരെയും കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
അഞ്ച് ദിവസത്തോളം ചോദ്യം ചെയ്ത പ്രതികളില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 400 ഡിജിറ്റല്‍ തെളിവുകള്‍ ഇവരില്‍ നിന്നും ശേഖരിച്ചു.
സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ കണ്ണൂര്‍ സ്വദേശി ഷജില്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന അയാളുടെ ഭാര്യയുടെ ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഷജിലിന്റെ ഭാര്യയുടെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപമാണ് പുറത്തു വന്നിരിക്കുന്നത്.
ഐഎസ് വോയ്സ് ക്ലിപ്പിങ്ങുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ കേസ്
കണ്ണൂര്‍: ഐഎസ് ഭീകരന് കാസര്‍കോട് പടന്നക്കാട് റാഷിദ് അബ്ദുള്ളയുടെ രാജ്യദ്രോഹപരമായ വോയ്സ് ക്ലിപ്പിങ്ങുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ പോലീസ് കേസെടുക്കും. ഇതിന് നിര്‍ദ്ദേശം ലഭിച്ചതായി കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന് പറഞ്ഞു.
റാഷിദ് കാസര്‍കോട് നിന്നയച്ച വോയ്സ് ക്ലിപ്പിങ്ങുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പേര് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗ്ഗീയത പരത്തുന്ന അമ്പതോളം ക്ലിപ്പിങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്യമതസ്ഥരെ ഇല്ലാതാക്കണമെന്നും മുസ്ലീങ്ങള്‍ പാലായനം ചെയ്യാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പോരാടുന്നവരെ സാമ്പത്തികമായി സഹായിക്കുകയും ശാരീരികവും മാനസികവുമായി കരുത്തു നല്കാന് തയ്യാറാവണമെന്നും മറ്റുമാണ് ക്ലിപ്പിങ്ങുകളില്‍ ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: