തൃശൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും പഴകിയ എണ്ണയും പിടിച്ചെടുത്തു. സ്വരാജ് റൗണ്ടിലേയും പരിസരപ്രദേശത്തേയും മുഴുവന്‍ ഹോട്ടലുകളിലുമാണ് കോര്പ്പറേഷന് ആരോഗ്യ വിഭാഗം ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്.
39 സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. ദിവസങ്ങള്‍ പഴക്കമുള്ള ആഹാരസാധനങ്ങളും ഉപയോഗശൂന്യമായ എണ്ണ ഉള്‍പ്പടെയുള്ള വസ്തുക്കളും പിടികൂടി. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഹോട്ടലുകള്‍ പഴകിയ ഭക്ഷണം വില്‍ക്കുന്നതായ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു നടപടി.
പരിശോധ നടത്തിയതില്‍ 15 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി. പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ജീവനക്കാരും വൃത്തിയും വെടിപ്പും പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത ഭക്ഷ്യ സാധനങ്ങള്‍ നശിപ്പിച്ചു. ഹെല്‍ത്ത് സൂപ്രവൈസര്‍ എന്‍.രാജന്റെ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് മിന്നല്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: