കൊച്ചി: രാജ്യത്തെ പരമോന്നത നീതിപീഠവും കേന്ദ്ര സര്‍ക്കാരും എന്തു പറഞ്ഞാലും തങ്ങള്‍ക്ക് അതൊന്നും ബാധകമല്ലെന്ന മട്ടിലാണ് മുന്‍നിര പൊതുമേഖലാ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രവര്‍ത്തനം. ആധാര്‍ ബാങ്ക് അക്കൗണ്ടുകളുമായും മൊബൈല്‍ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിക്കണമെന്ന സന്ദേശമയക്കുമ്പോള്‍ ജനങ്ങളെ ഭയപ്പെടുത്തരുതെന്നും മിതത്വം പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ നല്‍കരുതെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശം എസ്ബിഐ കാറ്റില്‍പ്പറത്തി. അക്കൗണ്ട് ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാര്‍ച്ച് 31 ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്കിയ ഉറപ്പിനും എസ്ബിഐയ്ക്ക് പുല്ലുവില.
കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്ക് എസ്ബിഐ അയച്ച എസ്എംഎസ് കോടതി, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ആധാറും പാന്‍കാര്‍ഡും ഈ ഡിസംബര്‍ 31നകം നല്‍കിയില്ലെങ്കില്‍ അക്കൗണ്ടിലെ ഇടപാടുകള്‍ തടയുമെന്നാണ് മുന്നറിയിപ്പ്. അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്ന തീയതി ഓര്‍മിപ്പിക്കാമെന്നും എന്നാല്‍, മരവിപ്പിക്കുന്നുവെന്ന രീതിയില്‍ സന്ദേശമയച്ച് ജനങ്ങളെ ഭയപ്പെടുത്തരുതെന്നുമായിരുന്നു ഈ മാസം മൂന്നിന് സുപ്രീംകോടതി നല്കിയ നിര്‍ദേശം.
അക്കൗണ്ടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുന്‍പും മൊബൈല്‍ നമ്പറുകള്‍ ഫെബ്രുവരി ആറിനു മുന്‍പും ബന്ധിപ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് സാധാരണക്കാര്‍ക്ക് താങ്ങാകേണ്ട എസ്ബിഐയുടെ നടപടി. അക്കൗണ്ടും ഫോണ്‍ നമ്പറും മരവിപ്പിക്കുമെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ക്കെതിരെ കോടതി അന്ന് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരം സന്ദേശങ്ങള്‍ തനിക്കും ലഭിച്ചിട്ടുണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് എ.കെ. സിക്രി പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരമൊരു സന്ദേശമയയ്ക്കാന്‍ ബാങ്കുകളെയോ, മൊബൈല്‍ കമ്പനികളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു.
ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളിയ കോടതി കേസുകള്‍ ഭരണഘടനാ ബെഞ്ചിന് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: