കോഴിക്കോട്: ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു.
സമരപ്പന്തല്‍ ഇക്കഴിഞ്ഞ ദിവസം രാത്രി പൊളിച്ചുമാറ്റുകയും സമരം നടത്തിവന്ന മാതാവിനെ പോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് വിവിധ സംഘടനകള്‍ പിന്തുണയുമായെത്തിയത്. ഇന്നലെ മാതൃസഹോദരി ശൈലജ നിരാഹാര സമരം ആരംഭിച്ചു. അതേസമയം പോലീസ് അറസ്റ്റു ചെയ്ത് നീക്കിയ അമ്മ സുലോചന മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.
എരഞ്ഞിപ്പാലം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ ടി.വി. അജയിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് എസ്ഐ ഹബീബുള്ളയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന മാതാവ് പി. സുലോചനയെയാണ് കഴിഞ്ഞ ദിവസം രാത്രി നടക്കാവ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തത്. അതിനിടെ സിറ്റി പോലീസ് കമീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ വിളിച്ച യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസമുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
മര്‍ദ്ദനത്തിന് ഇരയായ അജയിന്റെ കുടുംബവും നാട്ടുകാരും നടത്തുന്ന സമരത്തിന് ഹിന്ദുഐക്യവേദി നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിണറായി വിജയന്റെ ഭരണം അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. നീതിക്കുവേണ്ടി സമാധന പരമായി സത്യഗ്രഹസമരം നടത്തുന്ന അജയ് എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ മാതാവിനെ അര്‍ദ്ധരാത്രിയില്‍ പോലീസ് രാജ് നടപ്പാക്കി അറസ്റ്റ് ചെയ്ത നടപടിയില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിക്കുകയും ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാ രായ ശശി കമ്മട്ടേരി, കെ. ഷൈനു, ജില്ലാ സംഘടനാ സെക്രട്ടറി ബൈജു കൂമുള്ളി, മിനി കമ്മട്ടേരി, ഗിരിജ കുന്ദമംഗലം, ദീപു മലാപ്പറമ്പ്, ലാലു മാനാരി, അജിത്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ആശുപത്രിയില്‍ നിരാഹാരം തുടരുന്ന സുലോചനയെ കേരളാ സാംബവര്‍ സൊസൈറ്റി വനിതാ സമാജം ജില്ലാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
സമരപ്പന്തലില്‍ നിരാഹാര സമരമനുഷ്ഠിക്കുന്ന അജയിന്റെ മാതാവിന്റെ സഹോദരി ഷൈലജയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളാ സാംബവര്‍ സൊസൈറ്റി വനിതാ സമാജം ജില്ലാ പ്രവര്‍ത്തകര്‍ ഇന്ന് സമരത്തില്‍ പങ്കാളികളാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരളാ സാംബവര്‍ സൊസൈറ്റി വനിതാ സമാജം ജില്ലാ ഭാരവാഹികളായ പി. സുജാത, സി. സിന്ധു, കെ. ദേവയാനി, വി.സി. ബീന, റിന്‍സി എന്നിവര്‍ സംസാരിച്ചു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി.
ബുധനാഴ്ച്ച രാത്രിയാണ് പോലീസ് ബലം പ്രയോഗിച്ച് സുലോചനയെ അറസ്റ്റ് ചെയ്തത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച സമരാനുകൂലികളെ പോലീസ് നേരിട്ടു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവ് പുരുഷോത്തമന്, സഹോദരന് അതുല്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹി പി.എം. പ്രേമരാജന്‍ എന്നിവരെ പരിക്കേറ്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ഇന്നലെ ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: