തിരുവനന്തപുരം: ആ കുഞ്ഞുഹ്യദയത്തിന്റെ ഓരോ സ്പന്ദനവും മരണത്തോട് മല്ലടിക്കുകയായിരുന്നു. ശ്വാസമെടുക്കാന്‍ വെമ്പുന്ന, 57 ദിവസം മാത്രമായ കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ നൊമ്പരക്കാഴ്ചയായിരുന്നു. ആ ഹ്യദയസ്പന്ദനം നിലയ്ക്കാതെ കാത്ത് സൂക്ഷിച്ച്, ഹ്യദയ സ്നേഹികളുടെ കൂട്ടായ്മ കൈകോര്‍ത്ത്, ശരവേഗത്തില്‍ കുഞ്ഞിനെ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയില്‍ എത്തിച്ചു. ട്രാഫിക് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബുധനാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്.
കാസര്‍കോട് ബദിയടുക്ക സ്വദേശികളായ സിറാജ് – ആയിഷ ദമ്പതികളുടെ കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി കുട്ടിയുടെ നില വഷളായതോടെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകര്‍ സഹായത്തിനെത്തി. വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ യാത്രയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചു. കാസര്‍കോട് സ്വദേശി തമീം ആംബുലന്‍സിന്റെ ഡ്രൈവിംഗ് ചുമതല ഏറ്റെടുത്തു. ഒപ്പം സഹായിയായി നേഴ്സ് ജിന്റോയും. ഗതാഗത കുരുക്കഴിക്കാന്‍ പോലീസും മുന്നോട്ട് വന്നു. നാട്ടുകാരും, സന്നദ്ധ സംഘടന പ്രവര്‍ത്തകരും റോഡിലെ സുരക്ഷ ഒരുക്കാന്‍ കൈകോര്‍ത്തു.
രാത്രി 8.30 ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് കുതിച്ചു. ആംബുലന്‍സ് പോകുന്ന വഴി ഗ്രൂപ്പില്‍ ലൈവ് ആയി. ഇതനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിച്ചു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ പതിനാല് മണിക്കൂര്‍ കൊണ്ട് എത്തേണ്ട ദൂരം ആറ് മണിക്കൂര്‍ അന്‍പത് മിനിട്ടില്‍ ലക്ഷ്യം കണ്ടു.
മൂന്ന് ഇരുപതിന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി കവാടം കടന്ന് ആംബുലന്‍സ് ശ്രിചിത്രയുടെ മുന്നിലെത്തി. കുഞ്ഞിനെ ഉടന്‍ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചു; കൂട്ടായി ഒരുകൂട്ടം മനുഷ്യരുടെ മുഴുവന്‍ പ്രാര്‍ത്ഥനയും. കുട്ടിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതി ഉള്ളതായി അധിക്യതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: