കൊച്ചി: ”കഴിഞ്ഞതു കഴിഞ്ഞു, പുതിയ സീസണാണിത്, പുതിയ താരങ്ങളും, പുതിയ പരിശീലകരും. ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും തമ്മിലുള്ള കഴിഞ്ഞ മത്സരങ്ങളെക്കുറിച്ച് ആലോചിക്കുന്നതില്‍ അര്‍ത്ഥമില്ല”- ബ്ലാസ്റ്റേഴ്സ് മാനേജര്‍ റെനെ മ്യൂലെന്സ്റ്റീന്റേതാണ് വാക്കുകള്‍. ഐഎസ്എല്‍ നാലാം സീസണിനു മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്‍ക്കത്ത ടീമിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ നിറംമങ്ങിയ കഴിഞ്ഞകാല പ്രകടനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്. ഈ വാക്കുകള്‍ എല്ലാമുണ്ട്. എങ്ങനെ തുടങ്ങണം, എവിടെത്തുടങ്ങണമെന്നെല്ലാം.
ജയിച്ചു തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും റെനെ കൂട്ടിച്ചേര്‍ത്തു. ഇരു ബോക്സുകളിലുമാണ് കളി തീരുമാനിക്കുക. ഗോള്‍ വഴങ്ങാതിരിക്കുക എന്നതിനൊപ്പം ഗോള്‍ നേടുകയെന്നതും എന്നതും പ്രധാനം. ഇന്ത്യന്‍ ക്യാമ്പിലായിരുന്ന സന്ദേശ് ജിംഗന്, ജാക്കിചന്ദ് സിങ് അടക്കമുള്ള താരങ്ങളെ വിട്ടുകിട്ടാന്‍ വൈകിയത് വിഷമകരമാണ്. എങ്കിലും ഇരുവരും ഇന്ന് ടീമിനൊപ്പമുണ്ടാകും. ടീമില്‍ ആര്‍ക്കും പരിക്കോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിശീലക സ്ഥാനമേറ്റെടുക്കുന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഐഎസ്എല്ലിനെ കുറിച്ചും ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടത്തെ കുറിച്ചും കേട്ടിരുന്നു. കളിക്കാരില്‍ ആവേശം നിറയ്ക്കുന്ന കാണികളാണ് ഇവിടത്തേത്. എന്നാല്‍, ആദ്യ ഇലവനില്‍ എത്ര മലയാളികളുണ്ടാവുമെന്ന ചോദ്യത്തിന് ആദ്യം കളിക്കാരോട് പറയാമെന്നും റെനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: