ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് രാവിലെ 11 മണിക്ക് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നുലക്ഷം പേര് മഹാറാലിയില്‍ അണിനിരക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അഡ്വ. സജി നാരായണന് അറിയിച്ചു.
ബിഎംഎസ് സമരത്തിന് ഇറങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളി സമൂഹവുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. രാംലീല മൈതാനിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടക്കുന്ന പ്രകടനം പാര്‍ലമെന്റ് സ്്ട്രറ്റില് എത്തും. ബിഎംഎസ് ദേശീയ നേതാക്കള്‍ പ്രസംഗിക്കും. ബിഎംഎസുമായി ബന്ധപ്പെട്ട 44 ഫെഡറേഷനുകള്‍ കേന്ദ്രത്തിന് അവകാശപത്രിക നല്‍കും.
തൊഴില്‍പ്രശ്ന പരിഹാരത്തിന് രൂപീകരിച്ച മന്ത്രിതല സമിതി അധ്യക്ഷന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് പ്രതിനിധിസംഘം ആവശ്യങ്ങള്‍ കൈമാറും. ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ സജിനാരായണന്‍, ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ, കെ. ലക്ഷ്മാ റെഡ്ഡി, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കും.
പൊതുമേഖലയെ സംരക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള പ്രതിമാസ പെന്ഷന് 3,000 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ ഇരുനൂറാക്കുക, വേതനം ഇരട്ടിയാക്കുക, മുഴുവന്‍ ജനങ്ങളെയും സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരിക, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളെ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അവസാനിപ്പിക്കുക, ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക, ചുരുങ്ങിയ വേതനം പ്രതിമാസം 18,000 രൂപയാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിഎംഎസ് പ്രതിഷേധം.
ചര്‍ച്ചയ്ക്കുള്ള സന്നദ്ധത സര്‍ക്കാര്‍ ഇതിനകം അറിയിച്ചിട്ടുണ്ടെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ വിജയകുമാര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാജീവന്, സംഘടനാ സെക്രട്ടറി സി.വി രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ആയിരത്തിലധികം പ്രവര്‍ത്തകരാണ് പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: