ഇടുക്കി: ഇടുക്കി ജില്ലയിലെ കൈയേറ്റക്കാര്‍ക്ക് വേണ്ടി പരസ്യനിലപാടെടുത്ത് സിപിഎം സമരരംഗത്തേക്ക്. സമരത്തിന്റെ ആദ്യ ഘട്ടമായി റവന്യൂവകുപ്പ് കൈയേറ്റങ്ങള്‍ കണ്ടെത്തിയ പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താല്‍ ആചരിക്കാനാണ് സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാര്‍ സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
സിപിഐയെ സമരപരിപാടികളില്‍ പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ഭൂമി കൈയേറിയ കേസില്‍ അന്വേഷണം നേരിടുന്ന എസ്. രാജേന്ദ്രന് എംഎല്‍എയാണ് മൂന്നാര്‍ സംരക്ഷണ സമിതിക്ക് നേതൃത്വം നല്‍കുന്നത്. പള്ളിവാസല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ചിന്നക്കനാല്‍, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍, ദേവികുളം, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
ഈ പഞ്ചായത്തുകളിലാണ് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭൂമി കൈയേറ്റ കേസുകളുള്ളത്. കൊട്ടാക്കമ്പൂരില്‍ ജോയിസ് ജോര്‍ജ് എംപിയുടെയും ബന്ധുക്കളുടെയും പട്ടയം റദ്ദാക്കിയ നടപടിയാണ് ഇത്തരമൊരു സമരത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ കൈയേറ്റങ്ങള്‍ ഓരോന്നായി ഒഴിപ്പിക്കപ്പെടുമെന്ന് സിപിഎം ഭയക്കുന്നു.
ഇതിനാലാണ് അഞ്ചുനാട്ടിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ട് റദ്ദാക്കുക, ദേവികുളം സബ്കളക്ടറുടെ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക, ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കുക എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സമരത്തിനിറങ്ങാന്‍ കാരണം.
ജില്ലയിലെ കൈയേറ്റങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയും സിപിഎമ്മിന്റെ സമരത്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
സിപിഎം ഒറ്റപ്പെടുത്തിയതോടെ സിപിഐ വിഷമവൃത്തത്തിലായി. സാധാരണ ചെയ്യാറുള്ളത് പോലെ സിപിഎമ്മിന് വഴങ്ങാന്‍ സിപിഐ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇന്നലെ ഉടുമ്പന്‍ചോല താലൂക്ക് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കൊട്ടാക്കമ്പൂരില്‍ ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയം റദ്ദാക്കിയ നടപടിയെ എതിര്‍ത്തു. ജോയിസ് ജോര്‍ജ് കൈയേറ്റക്കാരനല്ലെന്നും സബ്കളക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ഈ നിലപാട് മാറ്റം സിപിഐ സിപിഎമ്മിന് കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: